പട്ടിക ജാതിയില്‍പ്പെട്ടവര്‍ ഉണ്ടാക്കിയ ഭക്ഷണം വേണ്ട! ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന ബ്രാഹ്മണര്‍

ഹസാരിബാഗ്: പട്ടിക ജാതിയില്‍പ്പെട്ടവര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന അഞ്ച് ബ്രാഹ്മണര്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ നിന്നാണ് അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹസാരിബാഗിലെ ബിഷ്ണുഗഡ് ബ്ലോക്കിലെ ബനാസോ ക്വാറന്റൈന്‍ സെന്ററില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ 100 ഓളം പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവിടെയുള്ള അഞ്ച് ബ്രാഹ്മണരാണ് ഭക്ഷണം നിഷേധിച്ചതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.ബ്രാഹ്മണര്‍ ഭക്ഷണം നിഷേധിച്ചതോടെ ഗ്രാമത്തലവനുമായി ആലോചിച്ച ശേഷം അരോഗ്യവകുപ്പ് അധികൃതര്‍ ഇവര്‍ക്ക് റേഷന്‍ കിറ്റുകള്‍ നല്‍കി, സ്വയം പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു.

ഹരാസിബാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ ഭുവനേഷ് പ്രതാപ് സിംഗ് സംഭവം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നൈനിറ്റാളില്‍ ക്വാറന്റൈനിലുള്ള 23 വയസുകാരന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാള്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം മാത്രമേ താന്‍ കഴിക്കുകയുള്ളൂവെന്ന് അയാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News