ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; മാര്‍ച്ചില്‍ തുടര്‍ച്ചയായി ആറു ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

ന്യൂഡല്‍ഹി: മാര്‍ച്ചിലെ രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായ ആറു ദിവസം രാജ്യത്തെ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെന്ന് വിവരം. മാര്‍ച്ച് 10 മുതല്‍ പതിനഞ്ച് വരെയുള്ള ആറു ദിവസമാണ് ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ സാധ്യതയുളളത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാര്‍ ആഹ്വാനം ചെയ്ത മൂന്ന് ദിവസത്തെ പണിമുടക്കും ഹോളിയും രണ്ടാം ശനിയും കൂട്ടുമ്പോള്‍ ആറു ദിവസം ഇടപാടുകാര്‍ നട്ടം തിരിയും. മാര്‍ച്ച് 11, 12, 13 തീയതികളാണ് ബാങ്ക് പണിമുടക്ക്. ജീവനക്കാരുടെ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കുകളുടെ ലയനം, ശമ്പള വര്‍ധന ഉള്‍പ്പെടെയുളള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പത്താം തീയതി ഹോളിയായതിനാല്‍ ഉത്തരേന്ത്യയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ബുധനാഴ്ച മുതല്‍ വെളളിയാഴ്ച വരെ സമരം. 14-ാം തീയതി രണ്ടാം ശനി. അന്ന് ബാങ്കുകള്‍ക്ക് പ്രവൃത്തിദിനമല്ല. 15-ാം തീയതി ഞായറാഴ്ച. അങ്ങനെ ആകെ ആരു ദിവസങ്ങള്‍. ചുരുക്കത്തില്‍ ഒന്‍പതാം തീയതി തിങ്കളാഴ്ച മാത്രമാണ് ആ ആഴ്ചയില്‍ ഇടപാടുകള്‍ നടക്കുക. പിന്നെ അടുത്ത തിങ്കള്‍ വരെ കാത്തിരിക്കണം ബാങ്കുകള്‍ തുറക്കാന്‍. ഇത്ര ദിവസം ബാങ്കുകള്‍ തുറക്കാതെ വരുമ്പോള്‍ എടിഎമ്മുകള്‍ കാലിയാകുമെന്നത് ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News