25.9 C
Kottayam
Saturday, September 28, 2024

മലഞ്ചരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുമ്പ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാം; മുരളി തുമ്മാരുകുടി പറയുന്നു

Must read

സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ടു നിന്ന കനത്ത മഴയ്ക്ക് നേരിയ ശമനം. മഴ ഏറ്റവുമധികം ദുരന്തം വിതച്ചത് വടക്കന്‍ കേരളത്തിലാണ്. മഴയ്ക്ക് അല്‍പം ശമനമായതോടെ പലരും ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് മടങ്ങി തുടങ്ങി. മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് വിശദീകരിച്ച് ഐക്യരാഷ്ട്രസഭയിലെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്.

മണ്ണിടിഞ്ഞ പ്രദേശത്ത് മണ്ണിടിച്ചില്‍ കഴിഞ്ഞാലുടന്‍ പോയി താമസിക്കാന്‍ കഴിയില്ല. അങ്ങനെ വേഗത്തില്‍ തിരിച്ചു പോകാന്‍ കഴിയുമെന്ന് ചിന്തിക്കുകയും ചെയ്യരുതെന്ന് മുരളി പറയുന്നു. കുറച്ചേറെ ദിവസങ്ങള്‍ മാറി നില്‍ക്കേണ്ടി വരുമെന്ന് മനസുകൊണ്ട് തയ്യാറെടുക്കണം. ദുരിതാശ്വാസ ക്യാംപുകള്‍ നടത്തുന്നവരും ഈ കാര്യം മനസില്‍ കാണണമെന്നും മുരളി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

മലഞ്ചെരുവിലെ വീടുകളിലേക്ക് മടങ്ങുന്നതിന് മുൻപ്

ഈ ദുരന്തകാലത്തെ പ്രധാനമായ വെല്ലുവിളി മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ആയിരുന്നല്ലോ. ഇവ രണ്ടും തമ്മിൽ സാങ്കേതികമായി കുറച്ചു മാറ്റങ്ങൾ ഉണ്ടെങ്കിലും ഈ ലേഖനത്തിന് വേണ്ടി ഞാൻ അവയെ മണ്ണിടിച്ചിൽ എന്ന് വിളിക്കാം.

മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ടും, നാശനഷ്ടം ഉണ്ടായും, മണ്ണിടിച്ചിൽ ഭീതിയിലുമാണ് ഏറെ ആളുകൾ കേരളത്തിൽ ഇപ്പോൾ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മഴ കുറയുന്നതോടെ തിരിച്ചു പോകണം എന്നതായിരിക്കും ഇവരുടെ ആഗ്രഹം. എന്നാൽ അങ്ങനെ തിരിച്ചു വീട്ടിൽ താമസമാക്കുന്നതിന് മുൻപ് എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതാണ് ഈ ലേഖനം.

1. പ്രളയകാലത്ത് വെള്ളമിറങ്ങുമ്പോൾ തന്നെ വീടുകളിൽ തിരിച്ചു പോയി താമസിക്കാൻ പറ്റുന്നത് പോലെ മണ്ണിടിഞ്ഞ പ്രദേശത്ത് മണ്ണിടിച്ചിൽ കഴിഞ്ഞാലുടൻ പോയി താമസിക്കാൻ പറ്റില്ല. അങ്ങനെ വേഗത്തിൽ തിരിച്ചു പോകാൻ കഴിയുമെന്നു ചിന്തിക്കുകയും ചെയ്യരുത്. കുറച്ചേറെ ദിവസങ്ങൾ മാറി നിൽക്കേണ്ടി വരുമെന്ന് മനസ്സുകൊണ്ട് തയ്യാറെടുക്കുക. ദുരിതാശ്വാസ ക്യാംപുകൾ നടത്തുന്നവരും ഈ കാര്യം മനസ്സിൽ കാണണം.

2. ശക്തമായ മഴ നിന്ന് ഒന്നോ രണ്ടോ ദിവസം നന്നായി വെയിൽ തെളിഞ്ഞ് ഉറവും ഈർപ്പവും കുറഞ്ഞതിന് ശേഷം വേണം മണ്ണിടിഞ്ഞിട്ടുള്ള അല്ലെങ്കിൽ വിള്ളൽ വീണിട്ടുള്ള കുന്നിൻ ചെരുവിലോ അതിന്റെ താഴ്‌വാരത്തിലോ പോയി കാര്യങ്ങൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ.

3. പകൽ സമയത്ത്, അതും ശരിക്കും തെളിച്ചമുള്ള സമയത്ത്, മാത്രമേ ആദ്യമായി തിരിച്ചു വീട്ടിലേക്ക് വരാവൂ. കാരണം, ഇനി പറയുന്ന പോലെ സൂക്ഷ്മമായ ഏറെ നിരീക്ഷണങ്ങൾ നടത്താനുണ്ട്.

4. ആദ്യമായി തിരിച്ചു വരുന്‌പോൾ രണ്ടോ അതിലധികമോ പേരുടെ സംഘമായി വരണം, എന്നാൽ കുട്ടികളോ രോഗികളോ, മറ്റു വിധത്തിൽ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുള്ളവരുമായി വരരുത്. കാര്യങ്ങൾ എല്ലാം ശരിയായി, വീടും ചുറ്റുപാടും സുരക്ഷിതം ആണെന്ന് ഉറപ്പാക്കിയിട്ട് വേണം ഈ പറഞ്ഞ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് കൊണ്ടുവരാൻ.

5. പ്രളയം കഴിഞ്ഞു വീട്ടിൽ എത്തുന്‌പോൾ നമ്മുടെ വീടും പരിസരവും മാത്രം നമ്മൾ ശ്രദ്ധിച്ചാൽ മതി. പക്ഷെ മണ്ണിടിച്ചിലിൽ സാഹചര്യം അങ്ങനെയല്ല. നമ്മുടെ വീടിനും പരിസരത്തിനും പുറമെ നമ്മുടെ വീട് നിൽക്കുന്നതിന്റെ ചുറ്റുമുള്ള സ്ലോപ്പുകൾ മുഴുവൻ (വീടിരിക്കുന്ന പുരയിടത്തിന്റെ മുകളിലും ചുറ്റുവട്ടത്തും) നിരീക്ഷിക്കണം. അവിടെ നിരീക്ഷിച്ച് പൊതുവിൽ പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ വീട്ടിനടുത്തേക്ക് പോകാവൂ.

6. മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ള പ്രദേശങ്ങളിലേക്ക് ആദ്യമായി നിരീക്ഷണത്തിന് പോകുന്‌പോൾ സ്ലോപ്പുള്ള പ്രദേശത്തേക്ക് വാഹനങ്ങളിൽ പോകാതിരിക്കുന്നതാണ് ബുദ്ധി. ഇന്ന് ഇത്തരം ഒരു പ്രദേശത്തക്ക് പോകാൻ കാഴ്ചക്കാർ ഉൾപ്പടെ അനവധി വാഹനങ്ങൾ വന്നു റോഡ് തന്നെ ബ്ലോക്കായി കിടക്കുന്ന കാഴ്ച കണ്ടു. ഇത്തരം തെറ്റും ബുദ്ധിമോശവുമായ പ്രവൃത്തി പുതിയതായി മണ്ണിടിച്ചിലുണ്ടാക്കാനുള്ള സാധ്യത കൂട്ടും. നാട്ടുകാർക്ക് ബുദ്ധിമുട്ടാകും, കാഴ്ച കാണാൻ വന്നവർ മണ്ണിനടിയിൽ ആകും.

7. നമ്മുടെ വീടിരിക്കുന്ന കുന്നിൻ ചെരുവിൽ വീടുകളുടെ മുകൾ ഭാഗത്തുള്ള പ്രദേശത്ത് വിള്ളലുകളോ താഴെ ഭാഗത്ത് മണ്ണിടിച്ചിലോ ഉണ്ടെങ്കിൽ ഒരു കാരണവശാലും ആ വീട്ടിൽ താമസിക്കാൻ പോകരുത്. ഈ വിവരം ഔദ്യോഗികമായി കൈകാര്യം ചെയ്യേണ്ടവരെ അറിയിക്കുക. ഇത് ആരാണെന്ന് അറിയില്ലെങ്കിൽ പഞ്ചായത്ത് മെന്പറെയോ എം എൽ യെ യോ അറിയിച്ചാലും മതി.

8. നമ്മുടെ വീടിനകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് പുരയിടത്തിന് മതിലുകൾ ഉണ്ടെങ്കിൽ അതിൽ വിള്ളൽ വന്നിട്ടുണ്ടോ, ഗേറ്റ് ഉണ്ടെങ്കിൽ അവ അടയാൻ പ്രയാസം ഉണ്ടോ, രണ്ടു ഗേറ്റുകൾ തമ്മിൽ ഒരു ലെവൽ മാറ്റം കാണുന്നുണ്ടോ, എന്നൊക്കെ ചുറ്റും നടന്നു ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ നമ്മുടെ വീടിനടിയിലുള്ള മണ്ണിന് നീങ്ങി, സ്ഥലം അരക്ഷിതമായിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.

9. നമ്മുടെ പുരയിടത്തിൽ എത്തിയാൽ മുഴുവൻ നടന്ന് പറന്പിൽ വിള്ളലുകളോ മണ്ണിടിച്ചിലോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ വീടിനെ അത് ബാധിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ ബാധിക്കാൻ സാധ്യതയുണ്ട്.

10. വീടിന് മുകൾ ഭാഗത്ത് മരങ്ങൾ മറിഞ്ഞുകിടപ്പുണ്ടെങ്കിൽ അവ സുരക്ഷിതമാണോ അതോ താഴേക്ക് ഊർന്നു പോരാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കണം. ഇങ്ങനെ സംഭവിക്കുന്‌പോൾ അത് പുതിയ മണ്ണിടിച്ചിൽ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്.

11. മലഞ്ചെരുവുകളിൽ ഉള്ള വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു വീണിരിക്കാൻ സാധ്യത ഉണ്ട്. മിക്കവാറും ഇതിനകം വൈദ്യതി ബോർഡുകാർ ഇക്കാര്യം അറിഞ്ഞു വേണ്ടത് ചെയ്തു കാണും, എന്നാലും നിലത്ത് വൈദ്യതി കന്പികൾ കിടക്കുന്നുണ്ടെങ്കിൽ അതിൽ വൈദ്യതി പ്രവാഹം ഉണ്ടെന്ന് വിചാരിക്കണം, വൈദ്യുതി ഓഫിസിൽ വിളിച്ചു സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണം.

12. വീടിൻറെ ചുറ്റുപാടും പരിസരവും എല്ലാവിധത്തിലും സുരക്ഷിതമാണെങ്കിൽ മാത്രമേ വീട്ടിലേക്ക് പ്രവേശിക്കാവൂ. എന്നാൽ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വൈദ്യതി സ്വിച്ച് ഓഫ് ചെയ്യണം.

13. വീടിൻറെ തറക്കോ ഭിത്തിക്കൾക്കോ വിള്ളലുണ്ടോ, തറയും ചുറ്റുമുള്ള മണ്ണും തമ്മിൽ വിടവുണ്ടോ, വീട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ പൈപ്പ്‌ലൈൻ ഒടിയുകയോ വളയുകയോ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം. നമ്മുടെ വീട് അസ്ഥിരമായിട്ടുണ്ടോ എന്നതിന്റെ സൂചനയാണ് ഇത്.

14. വീടിൻറെ വാതിലുകൾ തുറക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതും, വീട്ടിനുള്ളിൽ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നതും ഭിത്തിയും തറയും തമ്മിൽ വിള്ളലുകൾ ഉണ്ടാകുന്നതും വീടിനു താഴെ മണ്ണിൽ നീക്കങ്ങൾ ഉണ്ടായതിന്റെ ഒരു പ്രതിഫലനമാണ്. ശ്രദ്ധിക്കുക.

15. വീടിനകത്തേക്ക് മണ്ണോ ചെളിയോ കയറിയിട്ടുണ്ടെങ്കിൽ അതിനൊപ്പം ഇഴ ജന്തുക്കളും ഉണ്ടാകും എന്ന് കരുതി മുൻകരുതൽ എടുക്കണം.

16. വീടിനകത്ത് കയറിയാൽ ഉടൻ ഗ്യാസ് കണക്ഷൻ പരിശോധിക്കുക. അത് ലീക്ക് ആയിട്ടുണ്ടാകാനുള്ള സാധ്യത ആദ്യമേ മനസ്സിൽ കാണുക, ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

17. വീടിനകത്ത് വെള്ളം കയറിയ സാഹചര്യത്തിൽ വീട്ടിലെ ഫർണിച്ചറും ഫ്രിഡ്ജും ഉൾപ്പടെ നമ്മൾ എവിടെയാണോ അവ സൂക്ഷിച്ചിരുന്നത് അവിടെ ആകാൻ വഴിയില്ല. അതുകൊണ്ടു തന്നെ വാതിൽ തുറക്കുന്‌പോഴും ഓരോ മുറിയുടെ അകത്തേക്ക് പോകുന്‌പോഴും ശ്രദ്ധിക്കണം.

18. ഫ്രിഡ്ജിലും ഫ്രീസറിലും വച്ചിരുന്ന ഭക്ഷണ വസ്തുക്കൾ മലിനമായത് കൂടാതെ വിഷവാതകങ്ങൾ വമിപ്പിക്കുന്ന സാഹചര്യം ഉണ്ടാകാം. വളരെ ശ്രദ്ധിച്ചു മാത്രമേ അവ തുറന്നു കൈകാര്യം ചെയ്യാവൂ.

19. വീടിനകത്ത് മണ്ണും ചെളിയുമുണ്ടെങ്കിൽ വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് വേണം നമ്മൾ വീടിനുള്ളിൽ നടക്കാനും അവ വൃത്തിയാക്കാനും. വേണ്ടത്ര ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കുക.

20. വീടെല്ലാം ബ്ലീച്ചിങ് പൗഡറിട്ട് വൃത്തിയാക്കിയ ശേഷം ജനലും വാതിലും ഒരു പകലെങ്കിലും തുറന്നിട്ട് ദുർഗന്ധങ്ങൾ മാറി ഈർപ്പം ഏറെക്കുറെ കുറഞ്ഞതിന് ശേഷം മാത്രമേ തിരിച്ചു വീട്ടിലേക്ക് താമസം മാറ്റാവൂ.

കേരളത്തിലെ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ, പ്രത്യേകിച്ചും സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർഥികൾ, അധ്യാപകരുടെയും സർക്കാർ സംവിധാനങ്ങളുടേയും നേതൃത്വത്തിൽ മണ്ണിടിച്ചിൽ ഉണ്ടായ കുന്നുകളിൽ പോയി ചെരുവുകളിലും താഴ്‌വാരത്തുമുള്ള വീടുകളിലും പോയി സുരക്ഷ പരിശോധിച്ച് വീടുകളെ പച്ച, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചു മാർക്ക് ചെയ്തു കൊടുക്കുന്നത് ആളുകൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും. തിരിച്ച് ആളുകൾക്ക് വരാൻ സുരക്ഷിതമല്ലാത്തവക്ക് ചുവപ്പ് മാർക്ക്, താമസമാക്കുന്നതിന് മുൻപ് കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതിന് ഓറഞ്ചു മാർക്ക്, പൂർണ്ണമായും സുരക്ഷിതമായത് പച്ച മാർക്ക്, എന്നിങ്ങനെ. ഭൂകന്പത്തിന് ശേഷം ഇത്തരം രീതിയാണ് അവലംബിക്കുന്നത്.

സുരക്ഷിതരായിരിക്കുക!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week