ചെന്നൈ: സ്വാതന്ത്ര്യ സമരത്തിൽ, 1942നു ശേഷം മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസാണു ശക്തമായ ചെറുത്തു നിൽപ്പിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്നതെന്നും തമിഴ്നാട് ഗവർണർ ആർ.എൻ.രവി. നേതാജിയുടെ ത്യാഗം മറ്റുള്ളവരെപ്പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. മുഹമ്മദലി ജിന്നയാണു രാജ്യത്തിൽ വിഭാഗീയതയ്ക്കു തുടക്കമിട്ടതെന്നും രവി പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു അണ്ണാ സർവകലാശാല ക്യാംപസിൽ നടന്ന പരിപാടിയിലാണു ഗവർണറുടെ പരാമർശങ്ങൾ. ഇതിനിടെ, പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സർവകലാശാല അധികൃതർ നിർബന്ധിച്ചെന്നും പങ്കെടുക്കാത്തവർക്കു ഹാജർ നിഷേധിച്ചെന്നുമുള്ള ആരോപണവും ഉയർന്നിട്ടുണ്ട്.