Featuredhome bannerHome-bannerKeralaNews

ഇ.പിക്ക് അനധികൃത സമ്പാദ്യം,റിസോർട്ട്;ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം.

ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല.

ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.

ഏറെ നാളായി സിപിഎം അണികൾക്കിടയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്ഥലത്ത്  പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ച് നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്. വലിയ കർഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉദ്ഘാടനം ചെയ്തു. പ്രവർത്തനം പൂർണ തോതിൽ ആയിട്ടില്ല.

മമ്പറം ദിവാകരൻ റിസോർട്ട് ഉദ്ഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച് പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് ഇപ്പോൾ പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടർബോർഡിൽ അംഗമാണ്. സിപിഎമ്മിന് പ്രാദേശിക തലത്തിൽ ഇപി അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നു, പാർട്ടിക്ക് അനഭിമതരായ ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നു തുടങ്ങിയ ആരോപണം ഉയർന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button