Home-bannerKeralaNewsRECENT POSTS

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങളില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് സര്‍ക്കാര്‍

 

തിരുവനന്തപുരം: അധികൃതമായി പിടിയിലാകുന്ന വിദേശ തടവുകാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ തടങ്കല്‍ പാളയം നിര്‍മിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമില്ലെന്നും ഇതുമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച നടപടി നിര്‍ത്തിവച്ച് സര്‍ക്കാര്‍ ഉത്തറവിറങ്ങി.

സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ചില കേന്ദ്രങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയാണ്. ഏഴു വര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഈ മന്ത്രിസഭയിലെ ആരും കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം വന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ നിര്‍ദേശം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. സാമൂഹ്യനീതി വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരുടെ എണ്ണം ശേഖരിച്ചശേഷമായിരിക്കും പുതിയവ നിര്‍മിക്കുകയെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button