കരിപ്പൂര്‍ വിമാനാപകടം; 660 കോടി രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണയായി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക.

89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 51 ദശലക്ഷം ഡോളറും, 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ലാന്റിങിനിടെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News