CrimeKeralaNews

വ്യാജപരാതി നൽകാൻ 15കാരിയെ പോലീസ്‌ പ്രേരിപ്പിച്ചു; പോക്‌സോ കേസിൽപ്പെട്ട യുവാവിന് ഒടുവിൽ നീതി

തൊടുപുഴ: വ്യാജ പോക്‌സോക്കേസില്‍പ്പെട്ട് 19 ദിവസം ജയിലില്‍ക്കിടന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒടുവില്‍ നീതി. പതിനഞ്ചുവയസ്സുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതി കെട്ടിച്ചമച്ചതാണെന്ന് ഇടുക്കി പോക്‌സോ കോടതി കണ്ടെത്തി.

പോലീസിനെതിരേ ഇദ്ദേഹം നല്‍കിയ കേസിനെ പ്രതിരോധിക്കാന്‍ കാഞ്ഞാര്‍ പോലീസ് പെണ്‍കുട്ടിയെ പ്രേരിപ്പിച്ച് ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്. പോലീസിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥന്‍ ഉറക്കെ പാട്ടുവെക്കുന്നതുകൊണ്ട് തനിക്ക് പഠിക്കാനാകുന്നില്ലെന്ന പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേസിലേക്കുനയിച്ചത്.

2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയോടും 64 വയസ്സുള്ള മുത്തശ്ശിയോടും ലൈംഗികാഭ്യര്‍ഥന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ പോക്‌സോ കേസെടുത്തതും അറസ്റ്റുചെയ്തതും. പരാതി വ്യാജമാണെന്ന് ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.

പാട്ടുവെക്കുന്നതിനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഉദ്യോഗസ്ഥനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ പോലീസുകാരും ഉദ്യോഗസ്ഥനും തമ്മില്‍ കൈയാങ്കളിയുണ്ടായി. തുടര്‍ന്ന് ഇദ്ദേഹവും ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി. മര്‍ദിച്ചതിനെതിരേ കോടതിയെ സമീപിക്കുകയുംചെയ്തു. തന്നെ മര്‍ദിച്ചെന്ന സി.പി.ഒ. ബിജുമോന്റെ പരാതിയില്‍ ഉദ്യോഗസ്ഥനെതിരേ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഇതിനുശേഷമാണ് പോക്‌സോകേസ് രജിസ്റ്റര്‍ചെയ്തത്.

വിചാരണസമയത്തെ പെണ്‍കുട്ടിയുടെയും മുത്തശ്ശിയുടെയും മൊഴികളിലെ വൈരുധ്യവും മറ്റുതെളിവുകളും കണക്കിലെടുത്ത്, കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്തിനുവേണ്ടിയാണോ പോലീസിനെ സമൂഹം നിയോഗിച്ചിരിക്കുന്നത് അതിന് കടകവിരുദ്ധമായ പെരുമാറ്റമാണ് പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് സ്‌പെഷ്യല്‍ ജഡ്ജി ടി.ജി. വര്‍ഗീസ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button