‘മയിൽ കറി’യുമായി യുട്യൂബർ, യുവാവ് അറസ്റ്റിൽ; വീഡിയോ നീക്കം ചെയ്തു

അമരാവതി: തെലങ്കാനയിൽ മയിലിനെ കറിവെച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. സിരിസില ജില്ലക്കാരനായ പ്രണയ് കുമാറിനെതിരെയാണ് നടപടി. യൂ ട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ്  കോഡം പ്രണയ് കുമാർ വീഡിയോ യുട്യൂബിൽ പങ്കുവച്ചത്. വീഡിയോ നീക്കം ചെയ്തെങ്കിലും പ്രണയ് കുമാറിനെതിരെ ശക്തമായ നടപടി വേണമെന്നാണ് മൃഗാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നത്. 

നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിരിസില എസ് പി അഖിൽ മഹാജൻ വിശദമാക്കുന്നത്. വിഡിയോ വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.  ഇയാൾ മയിൽ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു. 

വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ 1 വിഭാഗത്തിലുൾപ്പെട്ട ജീവിയാണ് മയിൽ. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്.  നേരത്തെ ജൂൺ മാസത്തിൽ തെലങ്കാനയിലെ വിക്രബാദ് ജില്ലയിൽ രണ്ട് കർഷകർ മയിലിറച്ചിയുമായി പിടിയിലായിരുന്നു. പാടത്ത് വലിയ രീതിയിൽ മയിൽ പീലികൾ കിടക്കുന്നത് വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്ത് വരുന്നത്. പാടത്ത് വച്ച വൈദ്യുത വേലിയിൽ തട്ടി ചത്ത മയിലിനെ കറി വയ്ക്കുകയായിരുന്നുവെന്നാണ് കർഷകർ പൊലീസിനോട് വിശദമാക്കിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News