യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി:രണ്ടു കൊലപാതകം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മുളന്തുരുത്തി കോലഞ്ചേരിക്കടവ് പാലത്തിന് സമീപം, എടപ്പാറമറ്റം വീട്ടില്‍ അതുല്‍ സുധാകരന്‍ (23) നെയാണ് ജയിലിലടച്ചത്. റൂറല്‍ ജില്ലയിലെ മുളന്തുരുത്തി, ചോറ്റാനിക്കര പോലീസ് സ്റ്റേഷനുകളിലും, കൊച്ചി സിറ്റിയിലെ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലും നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്.

റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ല്‍ ചോറ്റാനിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ദിനേശ് ദിവാകരന്‍ എന്നയായളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായിരുന്നു ഇയാള്‍.

2021 ജൂലായില്‍ ജോജി മത്തായി എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ജിയിലില്‍ കഴിഞ്ഞ് വരവേയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഓപറേഷന്‍ ഡാര്‍ക്ക്‌ ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പടെ 31 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും 31 പേരെ നാട് കടത്തുകയും ചെയ്തു.

എറണാകുളം റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ കൂടതല്‍ ശക്തമായി വരും ദിവസങ്ങളില്‍ തുടരുമെന്നും ജില്ല പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News