പഞ്ചനക്ഷത്ര ഹോട്ടലിൽ ലഹരി മരുന്ന് വേട്ട,​ യുവനടിയും ബിഗ്ബോസ് താരവും മുൻ ഡിജിപിയുടെ മകളുമടക്കം പിടിയിൽ

ഹൈദരാബാദ് : പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ പ്രമുഖ താരങ്ങളും ഉന്നതരുടെ മക്കളും ഉള്‍പ്പെടെ 150ഓളം പേര്‍ പിടിയില്‍. നടന്‍ നാഗബാബുവിന്റെ മകളും നടിയുമായ നിഹാരിക, ഗായകനും തെലുങ്ക് ബിഗ് ബോസ് താരവുമായ രാഹുല്‍ സിപ്ലിഗുനി, ആന്ധ്രപ്രദേശ് മുന്‍ ഡി.ജി.പിയുമായ ഗൗതം സവാംഗിന്റെ മകള്‍, ഗുണ്ടൂര്‍ എം.പി ഗല്ല ജയദേവിന്റെ മകന്‍ തുടങ്ങിയ ഉന്നതര്‍ അടക്കമുള്ളവരെയാണ് പൊലീസ് നടത്തിയ പരിശോധനയിൽ പിടിയിലായത്. നിഹാരികയെ പൊലീസ് പിന്നീട് വിട്ടയച്ചു.

ലഹരിമരുന്ന് പാര്‍ട്ടി നടക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് ബഞ്ചറാ ഹില്‍സിലെ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു റെയ്ഡ് നടന്നത്. പരിശോധനയില്‍ കൊക്കെയ്ന്‍, ചരസ്, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ കണ്ടെത്തി.

സംഭവസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരെയും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പുലര്‍ച്ചെ വരെ ലഹരിമരുന്ന് പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ബഞ്ചറാ ഹില്‍സ് പൊലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസിന്റെ അറിവോടെയാണ് ഹോട്ടലില്‍ പാര്‍ട്ടി നടന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News