കുവൈറ്റില്‍ മരിച്ച കോട്ടയം സംക്രാന്തി സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാനാകാതെ ബന്ധുക്കള്‍, അനാഥമായി പറക്കമുറ്റാത്ത രണ്ടു കുട്ടികള്‍

കോട്ടയം: കുവൈറ്റില്‍ മരിച്ച സംക്രാന്തി സ്വശേിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കുവൈറ്റില്‍ ജോലി ചെയ്തിരുന്ന സംക്രാന്തി പാറമ്പുഴ തെക്കനായില്‍ വീട്ടില്‍ ജനാര്‍ദനന്റെയും തങ്കമ്മയുടെയും മകള്‍ ടി.ജെ സുമി(37)യുടെ മരണമാണ് കൊറോണയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളത്തെ ഒരു സ്വകാര്യ ഹോം നഴ്സിംങ് ഏജന്‍സി വഴിയാണ് സുമി കുവൈറ്റില്‍ എത്തിയത്. ഈ ഏജന്‍സി സുമിയെ ഹോം നഴ്സിന്റെ ജോലിയ്ക്കായി വിദേശത്തേയ്ക്കു എത്തിച്ചെങ്കിലും പിന്നാലെ തന്നെ ഇവര്‍ക്കു ജോലി നഷ്ടമാകുകയായിരുന്നു. തുടര്‍ന്നു ഇവര്‍ എംബസിയുടെ ഷെല്‍ട്ടറിലാണ് രണ്ടാഴ്ചയിലേറെയായി കഴിഞ്ഞിരുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് ഇവര്‍ ഹൃദയാഘാതം മൂലം മരിച്ചതായുള്ള വിവരം നാട്ടില്‍ ലഭിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ കുവൈറ്റിലെ മലയാളി അസോസിയേഷന്‍ അടക്കമുള്ള സംഘടനകളുമായി ബന്ധപ്പെട്ട് യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബുധനാഴ്ച മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയാണ് കൊവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചത് എന്ന വിവരം ലഭിക്കുന്നത്.

തുടര്‍ന്നു രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃതദേഹം നാട്ടിലേയ്ക്കു എത്തിക്കുന്നതിനുള്ള ശ്രമം അധികൃതര്‍ അവസാനിപ്പിക്കുകയായിരുന്നു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം കുവൈറ്റില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് സൂചന. പതിനഞ്ചു വയസുള്ള ഒരു മകനും ഏഴാം ക്ലാസുകാരി മകളുമാണ് സുമിക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News