തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുമായി വന്ന ലോറി ഡ്രൈവര്‍ക്ക് കൊവിഡ്; കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദ്ദേശം. ഡ്രൈവര്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂത്താട്ടുകുളത്തെ മുട്ടക്കട സീല്‍ ചെയ്തു. കട ഉടമയോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസത്തേക്ക് ഹൈസ്‌കൂള്‍ റോഡ് അടച്ചു.

തമിഴ്‌നാട്ടില്‍ നിന്ന് മുട്ട കൊണ്ടുവന്ന ഡ്രൈവര്‍ ലോഡ് കൂത്താട്ടുകുളത്തെ മുട്ടക്കടയില്‍ ഇറക്കി. തുടര്‍ന്ന് അദ്ദേഹവും സഹായിയുമായി കോട്ടയത്തെ മറ്റൊരു വ്യാപാര സ്ഥാപനത്തിലേക്ക് പോയി. അവിടെ വെച്ച് അദ്ദേഹത്തിനു പനി ഉണ്ടാവുകയും കോട്ടയം മെഡിക്കല്‍ കോളജിലെത്തി സ്രവം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം തിരികെ നാട്ടിലേക്ക് മടങ്ങി.

ഇന്ന് രാവിലെ സ്രവ പരിശോധനാ ഫലം പുറത്തുവന്നതോടെ ഇദ്ദേഹം കൊറോണ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ്. അതേസമയം, ഡ്രൈവര്‍ ലോറിയില്‍ തന്നെ ഇരിക്കുകയായിരുന്നു എന്നും സഹായി ആണ് മുട്ട കൈമാറിയതെന്നുമാണ് വിവരം. മുട്ടക്കട ആരോഗ്യവകുപ്പ് അണുവിമുക്തമാക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News