തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; 16 ജില്ലകളിൽ ഓറഞ്ച് അലെർട്ട്, വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരൻ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈറോഡ്, സേലം അടക്കം 17 ജില്ലകളിൽ യെല്ലോ ആലർട്ടും നിലവിലുണ്ട്. ചെന്നൈ, വിഴുപുരം, കടലൂർ അടക്കം 12 ജില്ലകളിൽ ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലൂം ഓറഞ്ച് അലർട്ട് ആണ്. ഇവിടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി.

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് 13കാരനാണ് മരിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കവിയഴകൻ ആണ്‌ മരിച്ചത്. കവിയഴകന്റെ അച്ഛനമ്മമാരും സഹോദരിയും പരിക്കേറ്റ് ആശുപത്രിയിലാണ്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നു 15 വിമാനങ്ങൾ വൈകി.

സംസ്ഥാനത്ത് 135 സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചില പ്രദേശങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ചെന്നൈയിലെ പഴവന്താങ്കൽ സബ് വേ അടച്ചു. പല സ്ഥലങ്ങളിൽ വാഹന ഗതാഗതത്തെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News