മുക്കുപണ്ടം പണയം വെച്ചും വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റും തട്ടിപ്പ്; ഒളിവിലായിരുന്ന യുവതി പിടിയിൽ

തൃശൂർ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ. വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് മുക്കുപണ്ടം പണയം വച്ച കേസ്സിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 

കേരളത്തിലെ പല ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചു വിറ്റ കേസ് എന്നിവയിൽ പ്രതിയാണ് ഇവർ. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട് സ്റ്റേഷനുകളിലെ പല കേസ്സുകളിലായി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ നിന്ന് കയ്പമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്ന ശീലമുള്ള ഇവരെ തൃശ്ശൂർ റൂറൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News