ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ വനിതാ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജലന്ധർ നാഷണൽ ഐ ഹോസ്പിറ്റൽ ഉടമയായ ഡോ. പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയാണ് മരിച്ചത്. ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളെത്തുടർന്നാണ് മീനാക്ഷി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. ബുധനാഴ്ചയായിരുന്നു മീനാക്ഷിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിലുകളെല്ലാം അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ജനൽച്ചില്ലുകൾ തകർത്താണ് പോലീസ് അകത്തുകയറിയത്.
2018 ഒക്ടോബറിലായിരുന്നു മീനാക്ഷിയുടെയും പീയൂഷിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം സ്വന്തം ശമ്പളത്തിൽ നിന്നുള്ള തുക ഉപയോഗിച്ച് ഒരു ഥാർ ജീപ്പ് വാങ്ങിയ മീനാക്ഷി, അതിന്റെ പ്രതിമാസ തവണകൾ കൃത്യമായി അടച്ചുപോന്നിരുന്നു. എന്നാൽ ഇതിനിടെ ഭർത്താവ് പീയൂഷിന് തന്റെ ആശുപത്രിയിലെ ഒരു നഴ്സുമായി വിവാഹേതര ബന്ധമുണ്ടെന്ന് മീനാക്ഷി കണ്ടെത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മീനാക്ഷിക്ക് ഇക്കാര്യത്തിൽ വ്യക്തത വന്നത്.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടാവുകയും പീയൂഷ് മീനാക്ഷിയെ ക്രൂരമായി മർദ്ദിക്കുക പതിവാകുകയും ചെയ്തുവെന്ന് മീനാക്ഷിയുടെ അമ്മ ആരോപിക്കുന്നു. മർദ്ദനത്തിന് ശേഷം പീയൂഷ് സ്ഥിരമായി മീനാക്ഷിയുടെ അമ്മയെ ഫോണിൽ വിളിച്ച് “ഞാൻ മീനാക്ഷിയെ തല്ലി, എനിക്ക് തെറ്റുപറ്റി” എന്ന് പറയാറുണ്ടായിരുന്നതായും അമ്മ വെളിപ്പെടുത്തി. ഭർത്താവിന്റെ ക്രൂരമായ മർദ്ദനം സഹിക്കവയ്യാതെ കഴിഞ്ഞ കുറച്ചുകാലമായി മീനാക്ഷി ഭർത്താവുമായി അകന്ന് തനിച്ചായിരുന്നു താമസം. ഡിവോഴ്സിന് ശ്രമിച്ചിരുന്നെങ്കിലും കോടതിയെ സമീപിക്കുന്നതിന് മുൻപ് കുറച്ചുകൂടി കാത്തിരിക്കാൻ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു.
ഈ മാസം സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഡോ. മീനാക്ഷി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബാങ്കിലെത്തിയപ്പോഴാണ് താൻ വലിയൊരു ചതിക്ക് ഇരയായ വിവരം അവർ മനസ്സിലാക്കുന്നത്. മീനാക്ഷിയുടെ വ്യാജ ഒപ്പിട്ട് ഭർത്താവ് പീയൂഷ് അവളുടെ പേരിൽ 2.5 കോടി രൂപയുടെ ലോൺ എടുത്തിട്ടുണ്ടായിരുന്നു. ഒരു കാറിനും തന്റെ ആശുപത്രി ആവശ്യങ്ങൾക്കുമായാണ് പീയൂഷ് ഈ തുക തട്ടിയെടുത്തത്. തങ്ങളുടെ മകളുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് അറിയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും കുടുംബം പറഞ്ഞു.
മീനാക്ഷിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ഡോ. പീയൂഷിന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ ഇതുവരെ ചോദ്യം ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

