കൊല്ലം ജില്ലയിലും ഷിഗെല്ല വൈറസ് ആശങ്ക പടർത്തുന്നു. രണ്ട് വിദ്യാർഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിൽ രണ്ടു ദിവസത്തിനിടെ രണ്ടിടത്താണ് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചത്. പരവൂർ, കിളികൊല്ലൂർ മേഖലയിൽ വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്.
കിളികൊല്ലൂരിൽ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ജനുവരി, ഫെബ്രുവരി മാസത്തിലും രോഗം കണ്ടെത്തിയതായി വിവരമുണ്ട്. അന്ന് ചികിത്സയിൽ ഉണ്ടായിരുന്നവർ ഭേദപ്പെട്ട് തിരിച്ചെത്തി. മഴക്കാലം ശക്തമായതോടെ ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങളും പകർച്ച വ്യാധികളും പടരാൻ ഏറെ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.
കുടലിലെ അണുബാധ കാരണം ഉണ്ടാകുന്ന വയറിളക്കം, ഛർദ്ദി എന്നിവയാണ് ഷിഗല്ലയുടെ ലക്ഷണങ്ങൾ. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തേണ്ടതുണ്ട്. രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയും രോഗം പടർന്നേക്കാം.ജില്ലയിൽ ഷിഗല്ല ആശങ്ക പടർന്നതോടെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.

