പോലീസുകാരനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; മുംബൈയില്‍ വനിതാപോലീസുകാരി അറസ്റ്റില്‍

മുംബൈ:സഹപ്രവർത്തകനായ പോലീസുകാരനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരിയായ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൻവേലിലാണ് സംഭവം. ശീതൾ പൻസാരെയെന്ന പോലീസുകാരിയാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 15നാണ് ശിവജി സനാപ് (54) എന്ന പോലീസുകാരൻ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ നാനോ കാർ ഇടിച്ച് മരിച്ചത്. ആദ്യകാഴ്ചയിൽ അപകടമരണമാണെന്ന് തോന്നിയെങ്കിലും ചില സംശയങ്ങളുണ്ടായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കാർ കുറച്ച് അകലെ നിന്ന് അഗ്നിക്കിരയാക്കിയ അവസ്ഥയിൽ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവജിയും ശീതളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. വിശാൽ ജാഥവ്, ബബൻ ചൗഹാൻ എന്നിവർക്കാണ് യുവതി ക്വട്ടേഷൻ നൽകിയത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ജാഥവുമായി ശീതൾ പരിചയപ്പെട്ടത്. ഇതിന് ശേഷം പോലീസുകാരിയും പ്രതികളും ചേർന്ന് ശിവജിയെ നിരീക്ഷിക്കുകയും ഇയാളുടെ യാത്രാ റൂട്ടുകൾ മനസ്സിലാക്കുകയും ചെയ്തു.

വ്യാഴാഴ്ചയാണ് നവി മുംബൈ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. നേരത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് ശിവജിക്കെതിരേ ശീതൾ പരാതി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News