സബ് കളക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് മധ്യവയസ്‌കനെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും തട്ടിയെടുത്ത തൃശൂര്‍ സ്വദേശിനി പിടിയില്‍

തൃശൂര്‍: സബ് കലക്ടറെന്നു തെറ്റിദ്ധരിപ്പിച്ചു മധ്യവയസ്‌കനെ തേന്‍കെണിയില്‍ കുടുക്കി 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളും കവര്‍ന്ന യുവതി അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയും നോയിഡയില്‍ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലന്‍ (33) ആണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പോലീസ് പിടിയില്‍ ആയത്. സോഷ്യല്‍ മീഡിയ വഴിയാണ് തൃശൂരിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഏജന്റായ മധ്യവയസ്‌കനെ ധന്യ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

തൃശൂര്‍ കലക്ടറേറ്റിലെ കലക്ടര്‍ ട്രെയിനി ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു മധ്യവയസ്‌കനെ ധന്യ കുടുക്കിയത്. വലിയ തുകയുടെ ഇന്‍ഷുറന്‍സ് എടുക്കാമെന്ന് പറഞ്ഞ് പിന്നീട് പല പ്രവാശ്യമായി പണം ആവശ്യപ്പെട്ട ഇവര്‍ തന്നില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇത്തരത്തില്‍ പല പ്രാവശ്യമായി 17 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും യുവതി തട്ടിയെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തട്ടിപ്പിനിരയായ ഇന്‍ഷുറന്‍സ് ഏജന്റ് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം സിറ്റി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ശശികുമാര്‍ ഏറ്റെടുക്കുകയിയിരുന്നു.

ഒരു മാസത്തിലേറെയായി നടത്തിയ അന്വേഷണത്തിലാണ് ധന്യ നോയിഡയില്‍ ഉണ്ടെന്നു കണ്ടെത്തിയത്. എസ്ഐ എന്‍.ജി. സുവൃതകുമാര്‍, എഎസ്ഐ ജയകുമാര്‍, സീനിയര്‍ സിപിഒ ടി.വി. ജീവന്‍, സിപിഒമാരായ എം.എസ്. ലിഗേഷ്, പ്രതിഭ, പ്രിയ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ധന്യയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News