കണ്ണൂര്‍: കണ്ണൂർ അയ്യൻകുന്നില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമങ്ങള്‍ ഇന്ന് തുടങ്ങും.ആന തിരികെ കാട്ടില്‍ കയറുന്നതുവരെ പട്രോളിംഗ് തുടരാനാണ് തീരുമാനം. അയ്യൻകുന്ന് പഞ്ചായത്തിലെ നാല് വാർഡുകളില്‍ ഇന്ന് വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശനിയാഴ്ച രാത്രിയോടെയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയത്. അങ്ങാടിക്കടവ് കരിക്കോട്ടക്കരി ഭാഗങ്ങളിലെ ജനവാസ മേഖലയിലൂടെ സഞ്ചരിച്ച കാട്ടാന ആശാൻ കുന്നിലെ റബ്ബർ കാട്ടില്‍ നിലയുറപ്പിക്കുകയായിരുന്നു.
തുരത്താൻ ശ്രമിക്കുന്നതിനിടെ ആന വീടുകള്‍ക്കിടയിലൂടെ ഓടിയത് ആശങ്ക ഉണ്ടാക്കി. രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിലവില്‍ വനാതിർത്തിയുടെ ഒന്നര കിലോമീറ്റർ അകലെയുള്ള ആന രാത്രിയോടെ കാട് കയറും എന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. അയ്യൻകുന്ന് പഞ്ചായത്തിലെ 6,7,9,11 വാർഡുകളിലാണ് കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.


