മോസ്കോ: വിദ്യാർഥി വീസയിൽ പഠനത്തിനായി റഷ്യയിലേക്കു പോയ ഇന്ത്യൻ വിദ്യാർഥി യുക്രെയ്ൻ യുദ്ധമുഖത്ത് കുടുങ്ങി. 15 ദിവസത്തെ പരിശീലനത്തിന് ശേഷമാണ് റഷ്യക്കാർ തന്നെ യുദ്ധമുഖത്തേക്ക് അയച്ചതെന്നും യുവാവ് പറഞ്ഞു.
ഗുജറാത്തിൽ നിന്നുള്ള സാഹിൽ മുഹമദ് ഹുസൈനാണു റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിതനായി ഇപ്പോൾ യുക്രെയ്ൻ യുദ്ധമുഖത്ത് തുടരുന്നത്. വ്യാജ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് താൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധതനായതെന്ന് യുവാവ് പറഞ്ഞു.
യുവാവിന്റെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. താൻ ഇപ്പോൾ യുക്രെയ്‌നിലാണ്. യുദ്ധമുഖത്ത് വച്ച് യുക്രെയ്ൻ സൈന്യം തന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ത്യൻ സർക്കാർ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്നും യുവാവ് അഭ്യർഥിച്ചു.
പഠനത്തിനിടെ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു താനെന്നും റഷ്യൻ പൊലീസ് തന്നെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയെന്നും യുവാവ് ആരോപിച്ചു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചാൽ കേസ് റദ്ദാക്കാമെന്നായിരുന്നു പൊലീസിന്റെ വാഗ്ദാനം.


