ഭർത്താവിനു മദ്യം കൊടുത്ത് രേഷ്മ ഉറക്കി; ധീരു തലയ്ക്കടിച്ചു; അരുംകൊല ഒന്നിച്ചു ജീവിക്കാൻ, ഞെട്ടിയ്ക്കുന്ന കഥയിങ്ങനെ

തൃശൂർ: പെരിഞ്ചേരിയിൽ സ്വർണാഭരണ നിർമാണത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയതു ഭാര്യാകാമ‍ുകനെന്നു കണ്ടെത്തൽ. ബംഗാൾ ഹുബ്ലി ഫരീദ്പൂർ ജയാനൽ മാലിക്കിന്റെ മകൻ മൻസൂർ മാലിക്ക് (40) കൊല്ലപ്പെട്ട കേസിലാണു വഴിത്തിരിവ്.

വീട്ടുവഴക്കിനിടെ അബദ്ധത്തിൽ തന്റെ അടിയേറ്റാണു മാലിക്ക് കൊല്ലപ്പെട്ടതെന്നു ഭാര്യ രേഷ്മ ബീവി (33) കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മാലിക്കിന്റെ ജോലിക്കാരനും രേഷ്മയുടെ കാമുകനുമായ ബംഗാൾ സ്വദേശി ധീരു (33) നീണ്ട ആസൂത്രണത്തിനൊടുവിൽ രേഷ്മയുടെ സഹായത്തോടെ കൊലപാതകം നടത്തി എന്നാണു പൊലീസ് കണ്ടെത്തിയത്.

ഭർത്താവിനെ കൊലപ്പെടുത്തിയതു താനാണെന്നും വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന ധീരുവിനെ സഹായത്തിനു വിളിച്ചു മൃതദേഹം കുഴിച്ചിടുകയാണു ചെയ്തതെന്നും കഴിഞ്ഞ ദിവസം രേഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ പലവട്ടം മൊഴി മാറ്റിയതു സംശയമായി. മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ചയാളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.

ധീരുവ‍ുമായി അടുപ്പത്തിലായതോടെയാണു മാലിക്കിനെ ഒഴിവാക്കി ഒന്നിച്ചു ജീവിക്കാൻ ഇരുവരും പദ്ധതി ആസൂത്രണം ചെയ്തത്. കഴിഞ്ഞ ഞായർ രാത്രി മദ്യം നൽകി മാലിക്കിനെ അബോധാവസ്ഥയിലാക്കിയ ശേഷം ധീരു കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. വീടിന്റെ പിൻവശത്തു കുഴിയെടുത്തു മൃതദേഹം മൂടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News