28.9 C
Kottayam
Thursday, April 18, 2024

നടിയെ ആക്രമിച്ച കേസ്:എന്തുകൊണ്ട് ജഡ്ജിയെ മാറ്റണം;കാരണങ്ങള്‍ അക്കമിട്ട് നിരത്തി അതിജീവിതയുടെ സഹോദരന്‍

Must read

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നിർണ്ണയക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇപ്പോഴിതാ വിചാരണകോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിജീവിതയുടെ സഹോദരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹ അല്ല, ഇതാ കാരണം എന്ന കുറിപ്പിലാണ് അതിജീവിതയുടെ സഹോദരന്റെ വിമര്‍ശനം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ..

  1. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സുപ്രീംകോര്‍ട്ട് ഓര്‍ഡര്‍ കാറ്റില്‍ പറത്തിയ ജഡ്ജ് ഹണി എം വര്‍ഗീസിന് ആ പദവിയില്‍ തുടരാന്‍ അര്‍ഹത ഇല്ല. ഇരയുടെ പേഴ്‌സണല്‍ ലൈഫിനെ പോലും ബാധിക്കുന്ന പ്രൈമറി എവിഡന്‍സ് ആയ മെമ്മറി കാര്‍ഡ് ഹണി എം വര്‍ഗീസിന്റെ കോടതിയില്‍ നിന്നും കോടതി സമയത്തിന് പുറത്ത് ആക്‌സസ് ചെയ്യപ്പെട്ടിട്ടും ഒരു അന്വേഷണത്തിന് പോലും ഉത്തരവ് ഇറക്കാതെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഈ ജഡ്ജിനെ ആ പദവിയില്‍ നിന്നു മാത്രം അല്ല ഈ പ്രൊഫഷനില്‍ നിന്ന് തന്നെ പുറത്താക്കണം.
  2. രണ്ട് വര്‍ഷം എഫ് എസ് എല്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു പ്രോസിക്യൂഷന്‍. ഇരയേയും കബളിപ്പിച്ച് സത്യം പുറത്ത് വരാതെ നിയമ തടസം നിന്ന ഈ ജഡ്ജ് ജുഡീഷ്യറിക്ക് കളങ്കം ആണ്. പ്രതികളില്‍ നിന്നും വീണ്ടു കിട്ടിയ വോയിസ് ക്ലിപ്പില്‍ ജഡ്ജിനെ സ്വാധീനിക്കാന്‍ കഴിഞ്ഞു എന്ന് പറയുന്നു. ഇത് അത്യന്തം സംശയകരവും, ഈ ജഡ്ജിന്റെ ഇരയോടുള്ള സമീപനം വളരെ സംശയാസ്പദവും നടിക്ക് നീതി കിട്ടുന്നതിന് തടസവും ആണ്. ജഡ്ജിന്റെ ഈ സമീപനം കേസിന്റെ തുടക്കത്തില്‍ തന്നെ ഇര സുപ്രീംകോര്‍ട്ടിനെ ബോധിപ്പിച്ചതും രണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടേഴ്‌സ് രാജിവെച്ചു പോയതും ആണ്.. നിലവിലെ സാഹചര്യം ഇതിനെ അടിവര ഇട്ട് ഉറപ്പിക്കുന്നു.
  3. സായി ശങ്കര്‍ എന്ന ഐടി പ്രൊഫഷണലിനെ ഉപയോഗിച്ച് ഏത് ദിനം ജാമ്യം കൊടുത്തോ അതേ ദിനം തന്നെ ഉഫോണ്‍ ടാംപര്‍ ചെയ്ത് ഡാറ്റാ നശിപ്പിച്ചു. അതുപോലെ ഡോ ഹൈദര്‍ അലിയെ സ്വാധീനിച്ച് വ്യാജ രേഖകള്‍ ചമച്ച് കോടതിയെ കബളിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട ദിനം താന്‍ ഹോസ്പിറ്റലില്‍ എന്ന് വ്യാജ രേഖ ഉണ്ടാക്കി. സാഗർ വിന്‍സെന്റിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി. വേണ്ട എവിഡന്‍സ് സബ്മിറ്റ് തെയ്തിട്ടും ജാമ്യം ക്യാന്‍സല്‍ ആക്കാതെ പ്രതിയെ രക്ഷിക്കുന്ന ഈ ജഡ്ജ് നീതിപീഠത്തിന് കളങ്കം ആണ്.
  4. ഇരയേയും പ്രോസിക്യൂഷനേയും പ്രതിഭാഗം വക്കീലന്‍മാരോട് ചേര്‍ന്ന് നിന്ന് കടന്നാക്രമിക്കുന്ന ഈ ജഡ്ജ് വീഡിയോ ലിങ്ക് അന്വേഷിക്കണം എന്ന ഹര്‍ജി തള്ളിയപ്പോള്‍ ഇരക്കോ പ്രോസിക്യൂഷനോ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ക്കോ അറിവ് കൊടുക്കാതെ നോര്‍മല്‍ പോസ്റ്റ് വഴി അയച്ച് അന്വേഷണം വൈകിപ്പിക്കാന്‍ ശ്രമിച്ചു. അന്വേഷണ ദിശ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ഇത് ഒരു ഇരയോട് കാണിക്കാവുന്ന ഏറ്റവും വലിയ ക്രൂരത ആണ്. ആയതിനാല്‍ സംശയത്തിന്റെ നടുക്കടലില്‍ നില്‍ക്കുന്ന ഈ ജഡ്ജിനെ മാറ്റിയെ മതിയാവൂ.
  5. വീഡിയോ അനധികൃതമായി ആക്‌സസ് ചെയ്തിട്ടും അന്വേഷണത്തിന് വിടാത്ത വിലങ്ങ് തടി ആയി നിന്ന ഈ ജഡ്ജ് തന്നെ ഇരക്ക് നീതി നിഷേധിക്കുകയാണ്. ഇര ഹൈക്കോടതിയെ സമീപിക്കും വരെ വിചാരണ വലിച്ച് നീട്ടി കൊണ്ടുപോകാനും നീതി നിഷേധിക്കാനും ഈ ജഡ്ജ് ഒരു മാര്‍ഗതടസം ആയി വിലങ്ങനെ നിന്നു. ഹൈക്കോടതി ഇടപെടല്‍ ഒന്ന് മൂലമാണ് പ്രൈമറി എവിഡന്‍സ് വീണ്ടും എഫ് എസ് എല്ലിന് അയക്കാന്‍ ആയത്. ആയതിനാല്‍ ഒരു സ്ത്രീയുടെ മാനത്തിന് വില പറഞ്ഞ ദുഷ്ടശക്തികളെ കണ്ടെത്താന്‍ ഇവരെ മാറ്റി സഹായിക്കണമെന്നും കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week