31.7 C
Kottayam
Thursday, May 2, 2024

ദൃശ്യത്തിലെ ഇഷ്ടപ്പെട്ട ട്വിസ്റ്റ് ഏത്? മറുപടി പറഞ്ഞ് മോഹൻലാൽ

Must read

കൊച്ചി:മോഹൻലാലിന്റെ ദൃശ്യം 2 വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. കൊവിഡ് കാലം കഴിഞ്ഞ് ആദ്യം എത്തിയ മോഹൻലാല്‍ ചിത്രമാണ് ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയാണ് ഇപോള്‍ മോഹൻലാലും ജീത്തു ജോസഫും. സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഏകോപിപ്പിച്ചത് ആര്യയാണ്. രസകരവും വേറിട്ടതുമായ ചോദ്യങ്ങളായിരുന്നു എല്ലാവര്‍ക്കും ഉണ്ടായത്.

ക്ലൈമാക്സ് കേട്ടപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു എന്നാണ് മോഹൻലാലിനോടുള്ള ഒരു ചോദ്യം. ക്ലൈമാക്സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. ജോര്‍ജുകുട്ടി എത്ര ബുദ്ധിമാനാണ്. നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്സ് പറഞ്ഞത്. ക്ലൈമാക്സ് നല്ലതായാല്‍ മാത്രം പോര. അത് എങ്ങനെ എക്സിക്യൂട്ടീവ് ചെയ്യുന്നുവെന്നതുകൂടിയാണ്. ജീത്തു ജോസഫ് അത് നല്ലതായി എക്സിക്യൂട്ടീവ് ചെയ്‍തുവെന്നും മോഹൻലാല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കോമഡി ചെയ്യുന്ന അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു ജീത്തു ജോസഫിനോടുള്ള ഒരു ചോദ്യം. തന്റെ ആദ്യ സിനിമ തൊട്ട് അങ്ങനെയായിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ സിനിമയിലെ വില്ലൻ കലാഭവൻ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാൻ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാൻ കഴിയുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഏതാണ് ഇഷ്‍ടപ്പെട്ട ട്വിസ്റ്റ് ഏതാണ് എന്ന ചോദ്യത്തിനും മോഹൻലാല്‍ മറുപടി പറയുന്നു. ജോര്‍ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നു. ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാൻ പോകുകയാണ് എന്ന്. പക്ഷേ വേറെ കഥയാണ് പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയത്. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു.

ലൊക്കേഷനില്‍ മോഹൻലാലിനൊഴികെ സിനിമയിലെ ട്വിസ്റ്റും ടേണും മറ്റു പലര്‍ക്കും അറിയില്ലായിരുന്നു എന്ന് നടി അഞ്ജലി വെളിപ്പെടുത്തിയിരുന്നു.അഭിനയിക്കുമ്പോഴൊക്കെ ഇങ്ങനെ ചെയ്‌തോളൂ എന്ന് പറഞ്ഞു തരികയായിരുന്നു. ഓപ്പോസിറ്റ് നടക്കുന്നത് എന്തെന്ന് വലിയ ധാരണയില്ലായിരുന്നു. സിനിമ കണ്ടപ്പോഴാണ് ഒരു പൂര്‍ണത കിട്ടിയത്. ദൃശ്യം 2 ലൊക്കേഷനില്‍ ഒരു കുടുംബം പോലെ ആഘോഷമായിരുന്നു

അഞ്ജലി നായര്‍ക്കൊപ്പം മിമിക്രി രംഗത്തുനിന്നുളള കലാകാരന്‍മാര്‍ക്കും സിനിമയില്‍ ജീത്തു ജോസഫ് അവസരം നല്‍കിയിരുന്നു. ദൃശ്യം 2വില്‍ കഥാപാത്രങ്ങളായി എത്തിയ ഓരോരുത്തരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ദൃശ്യം 2വിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സിനിമയുടെ മൂന്നാം ഭാഗത്തെ കുറിച്ചുളള സൂചനകള്‍ വന്നത്.

ദൃശ്യം 2 വില്‍ താന്‍ ഏറ്റവും ഓര്‍ത്തുവെക്കുന്ന കാര്യം മോഹന്‍ലാലിന്റെ കഥാപാത്രത്തെ തല്ലുന്ന രംഗമല്ലെന്ന് നടി ആശ ശരത്ത് വ്യക്തമാക്കിയിരുന്നു.മോഹന്‍ലാലിനെ തല്ലുന്ന രംഗം ഓര്‍ക്കാനുള്ള കാര്യമാണെന്നും പക്ഷേ അതല്ല താന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നതെന്നും ആശാ ശരത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘എങ്ങനെയാണ് ഈ ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിന് ഉറങ്ങാന്‍ പറ്റുക എന്നത് എനിക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ള കാര്യമായിരുന്നു. കാര്യം ഇവരുടെ മകനെയാണ് ജോര്‍ജ്ജുകുട്ടി കൊന്നിട്ടുള്ളത്. ഒരു പൊലീസ് ഓഫീസര്‍ കൂടിയായ അവര്‍ എങ്ങനെയായിരിക്കും ഇത്രയും വര്‍ഷം ഉറങ്ങിയിട്ടുണ്ടാകുക എന്ന സംശയം ആശ ശരത്തായ എനിക്കുണ്ടായിരുന്നു. അതിനുള്ള ഉത്തരമായിരുന്നു അവരുടെ റിയാക്ഷന്‍സ്.

ഒരു അമ്മയുടെ ഉള്ളിലെ വേദനയാണ് ഗീതാ പ്രഭാകറിന് ഉണ്ടായിരുന്നത്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. അതിനൊപ്പം മോഹന്‍ലാലിന്റെ കഥാപാത്രത്തെ തല്ലുന്ന സീന്‍ പേടിച്ചിട്ടാണെങ്കിലും ചെയ്യേണ്ടി വന്നു’, ആശ ശരത്ത് പറയുന്നു

സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗം തന്നെയായിരുന്നു. സീന്‍ വായിച്ചപ്പോള്‍ എനിക്ക് കയ്യും കാലും വിറച്ചു. ഈ സീന്‍ നമുക്ക് ഒഴിവാക്കിക്കൂടെയെന്ന് ജീത്തൂ സാറിനോട് ചോദിച്ചു. അതുപോലെ എടോ എന്ന് ലാലേട്ടന്റെ കഥാപാത്രത്തെ വിളിക്കുന്നുണ്ട്. പിടിച്ച് തള്ളുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയാണെങ്കിലും ലാലേട്ടനല്ലേ എന്നുള്ള ഒരു സാധാരണക്കാരിയുടെ, ഒരു ആരാധികയുടെ ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു.
എന്നാല്‍ ജീത്തൂ സര്‍ അത് കഥാപാത്രമാണെന്ന് മനസിലാക്കിത്തന്നു. ഭയങ്കര രസകരമായിട്ടാണ് ഞങ്ങള്‍ അത് ഷൂട്ട് ചെയ്തത്. പക്ഷേ ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ ലാലേട്ടന്‍ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാന്‍ കൈ വെക്കുമ്പോഴേക്ക് ലാലേട്ടന്‍ മുഖം മാറ്റും. ഒരു ടേക്കില്‍ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കില്‍ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു. ലാലേട്ടനല്ലായിരുന്നു, എനിക്കായിരുന്നു ആ സമയത്ത് ഭയം, ആശ ശരത്ത് പറഞ്ഞു.

ദൃശ്യം 2 തിയേറ്ററില്‍ വരുന്നില്ല എന്ന് കേട്ടപ്പോള്‍ വളരെ വിഷമം തോന്നിയെന്നും ആശ പറയുന്നു. എന്നാല്‍ ഒ.ടി.ടിയില്‍ ഇറങ്ങിയതിന്റെ പോസിറ്റിവിറ്റി വേറെയുണ്ട്. ലോകമെമ്പാടുമുള്ളവര്‍, മറ്റ് രാജ്യക്കാര്‍ അടക്കം ഉറ്റു നോക്കുന്ന ചിത്രമായിരുന്നു അത്. ഒ.ടി.ടി റിലീസ് ആയതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരുമിച്ച് കാണാനും അഭിപ്രായം പറയാനും സാധിച്ചു എന്നത് വലിയ കാര്യമാണ്.

ജോര്‍ജ്ജു കുട്ടിയെ അടിക്കുന്ന സീന്‍ കണ്ടപ്പോള്‍ എന്റെ അമ്മ പറഞ്ഞു ആ അടി വീണ സീന്‍ കണ്ടപ്പോള്‍ ‘നീ എന്റെ മോളായി പോയി. എനിക്ക് തിരിച്ചുതരാനാണ് തോന്നിയതെന്ന്’, ഓരോ മലയാളിക്കും അവരുടെ മുഖത്ത് അടിച്ച പോലെയാണ് അപ്പോള്‍ തോന്നിയത്. അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവര്‍ക്കും ജോര്‍ജ്ജുകുട്ടിയെ, ആശ ശരത്ത് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week