കണ്ണൂര്‍ ജില്ലയില്‍ പ്രശ്‌നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍പൂര്‍ത്തിയായി. പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അഞ്ഞൂറിലധികം ബൂത്തുകളിലും വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തും. പോലീസും പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും. കൊട്ടിക്കലാശം ഒഴിവാക്കാനാണ് തീരുമാനം. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇരുപത് ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. 2463 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 940 എണ്ണം പ്രശ്നസാധ്യതാ ബൂത്തുകളാണ്. ഇവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. അഞ്ഞൂറിലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും നടത്തും. കള്ളവോട്ട് തടയാന്‍ ചില ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പ്രശ്നബാധിത ബൂത്തുകളില്‍ പോലീസും കനത്ത സുരക്ഷ ഒരുക്കും.1691 പ്രശ്ന ബാധിത ബൂത്തുകളാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. 670 കേന്ദ്രങ്ങള്‍ അതീവ പ്രശ്നബാധിതവുമാണ്. ഇവിടങ്ങളില്‍കൂടുതല്‍ സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള 29 കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷയ്ക്ക് പുറമെ തണ്ടര്‍ബോള്‍ട്ടിനെയും സായുധസേനയെയും നിയോഗിക്കും. ജില്ലയില്‍ നൈറ്റ് പട്രോളിംഗ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News