അഹമ്മദാബാദ്: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലെത്തിച്ച പ്രകടനത്തോടെ ടൂർണമെന്റിലെ താരമായ സഞ്ജു സാംസണെ അഭിനന്ദിച്ച് വിരാട് കോലി. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ കുറിച്ച കോലി നിങ്ങളെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം, ചേട്ടാ എന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിലെ ഏറ്റവും അർഹതപ്പെട്ടയാൾക്ക് തന്നെ മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം ലഭിച്ചെന്നും കോലി കുറിച്ചു.
അഹമ്മദാബാദിൽ കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 96 റൺസിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 കിരീടം നേടിയത്. ടൂർണമെന്റിൽ വെറും അഞ്ചു മത്സരങ്ങൾ മാത്രം കളിച്ചാണ് സഞ്ജു പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടിയത്. 80.25 ശരാശരിയിലും 199.37 സ്‌ട്രൈക്ക് റേറ്റിലും 321 റൺസാണ് സഞ്ജു നേടിയത്.
വിരാട് കോലി (2014, 2016), ജസ്പ്രീത് ബുംറ (2024) എന്നിവർക്ക് ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമായി. വെറും അഞ്ച് മത്സരങ്ങൾ കളിച്ച സഞ്ജുവാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. ഫൈനലിൽ 46 പന്തിൽ നിന്ന് 89 റൺസ് നേടി ടോപ് സ്‌കോററായി.
മോശം ഫോമിനെത്തുടർന്ന് ആദ്യം പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന സഞ്ജു, അഭിഷേക് ശർമയുടെ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നും പിന്നീട് ഓഫ് സ്പിന്നർമാരെ നേരിടാനുള്ള തന്ത്രപരമായ തീരുമാനത്തിലൂടെയുമാണ് ടീമിൽ തിരിച്ചെത്തിയത്. പിന്നാലെ വെസ്റ്റിൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ 97* (50) റൺസ് നേടി തിരിച്ചുവരവ് നടത്തി. കളിയിലെ താരമായി. സെമിയിൽ ഇംഗ്ലണ്ടിനെതിരേ 42 പന്തിൽ 89 റൺസെടുത്തും കളിയിലെ താരമായി. പിന്നാലെ ഫൈനലിലും തകർപ്പൻ പ്രകടനം തുടർന്നു.
ഒരേ ലോകകപ്പ് എഡിഷനിലെ സെമി ഫൈനലിലും ഫൈനലിലും അർധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റർ എന്ന നേട്ടവും ഈ ടൂർണമെന്റിലൂടെ സഞ്ജു സ്വന്തമാക്കി.
Virat Kohli took to Instagram to shower praise on Sanju Samson after his stellar performance led India to a T20 World Cup title. Kohli, who shared a heartfelt story, called Samson the most deserving “Man of the Tournament,” noting that he stepped up exactly when it mattered most. Adding a personal touch, Kohli wrote, “So happy for you, Chetta,” celebrating Samson’s pivotal role in India’s historic victory in Ahmedabad.

