സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി; പുറത്താക്കല്‍ നടപടി ശരിവച്ച് വത്തിക്കാന്‍ സഭാ കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ തള്ളി വത്തിക്കാന്‍ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു.

2019 മെയ് 11നാണ് സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് വത്തിക്കാന്‍ സഭാ കോടതിയെ സിസ്റ്റര്‍ ലൂസി സമീപിച്ചത്. ഈ അപ്പീലാണ് സഭാ കോടതി തള്ളിയത്.

എന്നാല്‍ താന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇതുവരെ വിചാരണ നടന്നിട്ടില്ലെന്നും വിധി വ്യാജ സൃഷ്ടിയാണെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. തങ്ങള്‍ അറിയാതെയാണ് വിചാരണ നടന്നതെങ്കില്‍ വിധി സത്യത്തിന് നിരക്കാത്തതാണെന്നും ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News