വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജിയെ കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്‌

ബെംഗളൂരു: പ്രമുഖ വാസ്തു വിദഗ്ധൻ ചന്ദ്രശേഖര്‍ ഗുരുജി കുത്തിക്കൊന്നു. കർണാടകയിൽ ഹുബ്ബള്ളി ജില്ലയിലെ ഒരു ഹോട്ടലിൽ വെച്ചാണ് ഗുരുജിക്ക് കുത്തേറ്റത്. ആളുകൾ നോക്കി നിൽക്കവെയാണ് രണ്ടംഗസംഘം അദ്ദേഹത്തെ ആക്രമിച്ചത്. ചന്ദ്രശേഖര്‍ ഗുരുജിക്കു കുത്തേല്‍ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ഹോട്ടലിലെ റിസപ്ഷൻ ഏരിയയിൽ ചന്ദ്രശേഖർ ഗുരുജി ഇരിക്കുമ്പോഴാണ് അക്രമികൾ അടുത്തേക്ക് എത്തിയത്. കസേരയിലിരിക്കുകയായിരുന്ന ഗുരുജിയുടെ സമീപത്തേക്ക് എത്തിയ ഒരാൾ അനുഗ്രഹം വാങ്ങാനെന്നോണം കാലുകളിൽ തൊടുന്നതിനിടെ മറ്റേയാൾ തുണിക്കിടയിൽ ഒളിപ്പിച്ചിരുന്ന കത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് നിരവധി തവണ ചന്ദ്രശേഖറിന്‍റെ ശരീരത്തിലുടനീളം കുത്തുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ സമീപത്തുണ്ടായിരുന്നവർ പകച്ച് നിൽക്കുന്നതിനിടെ അക്രമികൾ രക്ഷപ്പെടുകയും ചെയ്തു. ഹോട്ടൽ ജീവനക്കാരിൽ ചിലർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കൊലയാളികൾ കടന്നുകളഞ്ഞത്. ഒരു മിനിറ്റിനുള്ളിൽ തന്നെ സംഘം സ്ഥലത്ത് നിന്ന് കടന്ന് കളിഞ്ഞിരുന്നെന്നാണ് റിപ്പോർട്ട്.

കൊലയാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും തെരച്ചില്‍ തുടങ്ങിയെന്നും പോലീസ് അറിയിച്ചു. ബഗല്‍കോട്ട് സ്വദേശിയാണ് ചന്ദ്രശേഖര്‍ ഗുരുജി. ‘സരള്‍ വാസ്തു’വിന്‍റെ പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News