യുവതിയെ ചവിട്ടി പുറത്തേക്കിട്ടത് സുരേഷ് തന്നെ, വര്‍ക്കലയിലെ ട്രെയിനിലെ ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തേക്കിട്ടത് പിടിയിലായ സുരേഷ് തന്നെയെന്ന് സ്ഥിരീകരണം. അന്വേഷണ സംഘത്തിന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ആര്‍പിഎഫ് ആണ് അന്വേഷണസംഘത്തിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറിയത്.

സുരേഷും, ശ്രീക്കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ദൃശ്യങ്ങളില്‍ അര്‍ച്ചനയും ഒപ്പമുണ്ട്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ഞായറാഴ്ച രാത്രി എട്ടര കഴിഞ്ഞ് വര്‍ക്കല ഭാഗത്തുവെച്ചായിരുന്നു അതിക്രമമുണ്ടായത്. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ശ്രീക്കുട്ടി. ശൗചാലയത്തില്‍പ്പോയി മടങ്ങിയ പെണ്‍കുട്ടിയെ തിരുവനന്തപുരം പനച്ചമൂട് വടക്കുംകര വീട്ടില്‍ സുരേഷ് കുമാര്‍ (50) ചവിട്ടി പുറത്തേക്കു വീഴ്ത്തുകയായിരുന്നു.

വാതില്‍ക്കല്‍നിന്ന് മാറാന്‍ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് ആക്രമിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍, തീവണ്ടിയുടെ വാതില്‍ക്കല്‍വെച്ച് കാര്യമായ വാക്തര്‍ക്കം നടന്നതായി സഹയാത്രികര്‍ പറയുന്നില്ല. മദ്യലഹരിയിലായിരുന്നു തന്റെ പ്രവൃത്തിയെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഇടയ്ക്കിടയ്ക്ക് ഇയാള്‍ മൊഴി മാറ്റിപ്പറയുന്നുമുണ്ട്. ഈ സാഹചര്യത്തലാണ് ഇയാളുടെ പങ്ക് സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. സുരേഷ് കുമാറിന്റെ പേരില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ അതിഗുരുതരാവസ്ഥയിലാണ്. ശ്രീക്കുട്ടിയെ വീഴ്ത്തിയശേഷം കൂട്ടുകാരി അര്‍ച്ചനയെയും കീഴ്പ്പെടുത്തി തള്ളിയിടാന്‍ പ്രതി ശ്രമിച്ചെങ്കിലും അവര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ആലുവയില്‍ ഭര്‍ത്താവിനെ സന്ദര്‍ശിച്ചശേഷം അര്‍ച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News