24.7 C
Kottayam
Sunday, May 19, 2024

സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Must read

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും സർക്കാർ ഒളിച്ചോടുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി ഡി സതീശൻ്റെ സബ് മിഷൻ ഭരണപക്ഷത്തിൻ്റെ ക്രമപ്രശ്നത്തിൻ്റെ അടിസ്ഥാനത്തിൽ സ്പീക്കർ തള്ളിയതോടെ നിയമസഭയിൽ പ്രതിഷേധത്തിനിടയാക്കി. കോൺസുലേറ്റിനെ കുറിച്ചുള്ള സബ് മിഷൻ നോട്ടീസ് സംസ്ഥാന സർക്കാറിൻ്റെ പരിധിയിൽ വരുന്നില്ലെന്നായിരുന്നു ഭരണപക്ഷ വാദം.

നടക്കാൻ പാടില്ലാത്തത് നടന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും സ്വർണ്ണക്കടത്ത് വിവാദം നിയമസഭയിലേക്കെത്തിക്കാനുള്ള പ്രതിപക്ഷ നീക്കം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സബ് മിഷൻ നോട്ടീസിന് പക്ഷെ ഭരണപക്ഷം ക്രമപ്രശ്നത്തിലൂടെ ഉടക്കിട്ടു.
 
വിഷയം നേരത്തെ സഭയിൽ അടിയന്തിരപ്രമേയമായി വന്നതാണെന്നും ഭരണപക്ഷം ഉന്നയിച്ചു. മറുപടി പറയാൻ പേടിയില്ലെന്ന പറഞ്ഞ നിയമന്ത്രി തന്നെയാണ് ശക്തമായി ക്രമപ്രശ്നത്തിൽ വാദിച്ചത്. വാദപ്രതിവാദങ്ങൾക്കിടെ സ്പീക്കർ ക്രമപ്രശ്നം അനുവദിച്ച് സബ് മിഷൻ നിരാകരിച്ചു, പ്രതിപക്ഷം ഇറങ്ങിപ്പോയി.

സ്വർണ്ണക്കടത്തിൽ സ്വപ്നയുടെ ആരോപണത്തിലെ അടിയന്തിരപ്രമേയ ചർച്ചയിൽ സ്വർണ്ണം ആർക്ക് വേണ്ടി ആര് കൊണ്ടുവന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഇതടക്കം അന്വേഷിക്കാൻ സിബിഐക്ക് ശുപാർശ ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിൻറെ ഇന്നത്തെ വാദം. പക്ഷെ സബ് മിഷൻ തള്ളിയതോടെ ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് ആവർത്തിച്ചാണ് പിണറായിക്കെതിരായ പ്രതിപക്ഷ പ്രതിഷേധം.

മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘിച്ചു എന്ന് വരെ ആരോപണം ഉയരുന്നുവെന്നും സ്വര്‍ണ്ണക്കടത്തില്‍ സിപിഐ അന്വേഷണം തന്നെ വേണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ടത് സംസ്ഥാന സർക്കാറാണ്. മടിയിൽ കനമില്ലാത്തത് കൊണ്ട് വഴിയിൽ പേടിയില്ല എന്ന് ബോർഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ട വി ഡി സതീശന്‍, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന വിവാദത്തിലും മറുപടി പറഞ്ഞു. രണ്ട് പേരെയും നേരിടാം. ആര്‍എസ്എസിന്‍റെ നോട്ടീസിനെ നിയമ പരമായി നേരിടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ആര്‍എസ്എസിന്റെ 8 പരിപാടിയിൽ സിപിഎം നേതാക്കൾ പങ്കെടുത്തതിന്റെ വിവരമുണ്ടെന്നും വിമർശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week