ഉന്നാവോ പെണ്‍കുട്ടിയുടെ സഹോദരിയ്ക്ക് നെഞ്ചുവേദന; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്നൗ: ഉന്നാവോയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജിസ്റ്റ് പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തിയതായും ഇവരെ പരിശോധിച്ച ഡോക്ടര്‍ ബ്രാജ് കുമാര്‍ അറിയിച്ചു. രാത്രി 11.30 ഓടെ പെണ്‍കുട്ടി നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് സുമെര്‍പൂര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാല്‍ ആശുപത്രി അടച്ചതിനാല്‍ ബിഗര്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

സഹോദരിയുടെ മരണത്തിനു ശേഷം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഇവരെന്ന് ബന്ധു പറയുന്നു. ജില്ലാ അധികാരികളും ഉദ്യോഗസ്ഥരും ആശുപത്രി സന്ദര്‍ശിച്ചു. ലൈംഗികാക്രമണക്കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.40-ന് ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരണപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News