റഷ്യൻ മണ്ണിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ; ഒരു രാത്രിയിൽ തൊടുത്തുവിട്ടത് 660 ഡ്രോണുകൾ, പുടിന് കനത്ത തിരിച്ചടി

മോസ്‌കോ/ കീവ്: നാല് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ വ്‌ലാഡിമിര്‍ പുടിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് റഷ്യന്‍ മണ്ണിലേക്ക് യുക്രെയ്ന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാത്രികാല ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടു. റഷ്യന്‍ നഗരങ്ങളെയും റഷ്യ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ക്രിമിയയെയും ലക്ഷ്യമിട്ട് ഒരൊറ്റ രാത്രികൊണ്ട് 660 ഡ്രോണുകളാണ് യുക്രെയ്ന്‍ തൊടുത്തുവിട്ടത്. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ വ്യോമാക്രമണങ്ങളില്‍ ഒന്നാണിത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ യുക്രെയ്ന്‍ നടത്തിയ 556 ഡ്രോണ്‍ ആക്രമണങ്ങളുടെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്. റഷ്യയുടെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെയും ഊര്‍ജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തുന്ന ഈ ദീര്‍ഘദൂര ഡ്രോണ്‍ യുദ്ധം റഷ്യയുടെ സൈനിക നീക്കങ്ങളെയും ഇന്ധന വിതരണത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ആക്രമണത്തെക്കുറിച്ചുള്ള കൃത്യമായ നാശനഷ്ടങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ക്രിമിയയിലെ പ്രധാന തുറമുഖ നഗരമായ കെര്‍ച്ചിലെ റഷ്യന്‍ നാവികസേനാ കപ്പലുകള്‍ക്കും റഡാറുകള്‍ക്കും നേരെ ശക്തമായ പ്രഹരമേല്‍പ്പിച്ചതായി യുക്രെയ്ന്‍ സുരക്ഷാ ഏജന്‍സി അവകാശപ്പെട്ടു. റഷ്യയുടെ രണ്ട് പ്രധാന നിരീക്ഷണ കപ്പലുകള്‍ക്കും ഒരു ചരക്ക് കപ്പലിനും നേരെ ആക്രമണം ഉണ്ടായതായും അവിടെ വലിയ തീപിടുത്തമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിതരാക്കാന്‍ ’40 ദിവസത്തെ ശക്തമായ ആക്രമണ പരിപാടിക്ക്’ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റഷ്യയെ നടുക്കിയ ഈ വന്‍ വ്യോമാക്രമണം ഉണ്ടായത്. അടുത്തിടെ നടന്ന ജി 7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ നല്‍കിയ പിന്തുണയും സഹായ വാഗ്ദാനങ്ങളും പുടിനെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുമെന്ന് സെലെന്‍സ്‌കി പ്രത്യാശ പ്രകടിപ്പിച്ചു.

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി പറന്ന 47 ഡ്രോണുകള്‍ വെടിവച്ചിട്ടതായി മോസ്‌കോ മേയര്‍ അറിയിച്ചു. എന്നാല്‍ മോസ്‌കോയ്ക്ക് തെക്കുള്ള തുല മേഖലയില്‍ ഉണ്ടായ ആക്രമണത്തില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൊവോമോസ്‌കോവ്‌സ്‌ക് നഗരത്തിലെ ഒരു കെമിക്കല്‍ പ്ലാന്റിനും ജലവൈദ്യുത നിലയത്തിനും നേരെ ആക്രമണം ഉണ്ടായതായും അവിടെ വലിയ തീപിടുത്തമുണ്ടായതായും റഷ്യന്‍ സ്വതന്ത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം യുക്രെയ്ന്‍ അതിര്‍ത്തിക്കുള്ളിലും റഷ്യന്‍ ആക്രമണം ശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുക്രെയ്‌ന്റെ വടക്കുകിഴക്കന്‍ ഹര്‍കീവ് മേഖലയില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യ തൊടുത്തുവിട്ട 189 ഡ്രോണുകളില്‍ 174 എണ്ണവും തകര്‍ക്കാന്‍ യുക്രെയ്ന്‍ പ്രതിരോധ സേനയ്ക്ക് കഴിഞ്ഞെങ്കിലും, റഷ്യയുടെ നാല് ഇസ്‌കന്ദര്‍-എം ബാലിസ്റ്റിക് മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് യുക്രെയ്‌നില്‍ പതിച്ചു.

തലസ്ഥാനമായ കീവ്, തെക്കന്‍ ഒഡേസ, സപ്പോറീഷ്യ തുടങ്ങിയ മേഖലകളിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും വീടുകള്‍ക്കും ഈ മിസൈലാക്രമണത്തില്‍ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ വരും ദിവസങ്ങളില്‍ യുദ്ധം കൂടുതല്‍ വഷളാകുമെന്നാണ് സൂചനകള്‍.

English Summary​In a massive blow to Vladimir Putin, Ukraine launched its largest-ever overnight drone attack on Russian soil and the illegally occupied Crimea, deploying 660 drones simultaneously. This marks one of the heaviest aerial assaults faced by Russia since the war began over four years ago, targeting key cities and military infrastructure. The synchronized drone swarms triggered widespread explosions and state-wide panic, escalating the conflict into a highly volatile phase.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News