27.7 C
Kottayam
Monday, April 29, 2024

പാലായില്‍ രണ്ടിലയുണ്ടാവില്ല,വിട്ടുവീഴ്ചയില്ലാതെ ജോസ്- ജോസഫ് പക്ഷങ്ങള്‍

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടിലചിഹ്നം കിട്ടില്ലെന്ന് ഏതാണ്ടുറപ്പായി.രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായി നിലവില്‍ സ്ഥാനമേറ്റെടുത്തിരിക്കുന്ന പി ജെ ജോസഫിന്റെ കത്ത് വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും രണ്ടിലച്ചിഹ്നം കിട്ടുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ജോസ് കെ മാണി.

ജോസഫ് – ജോസ് കെ.മാണി പക്ഷങ്ങളുടെ ചെയര്‍മാന്‍ തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. തനിക്കാണ് ചെയര്‍മാന്റെ അധികാരം എന്നറിയിച്ച് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി ഭരണ ഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ അധികാരമെല്ലാം വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാകുമെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. അതേസമയം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതായി ജോസ് പക്ഷവും കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ഇത് നിലനില്‍ക്കെയാണ് പാലായിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെങ്കില്‍ ജോസഫിന്റെ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്.ചെയര്‍മാനായി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കാമെന്നാണ് യുഡിഎഫ് യോഗത്തില്‍ ജോസഫ് വച്ച ഉപാധി. ചെയര്‍മാനായി അംഗീകരിക്കില്ലെന്നും വര്‍ക്കിംഗ് ചെയര്‍മാനെന്ന നിലയില്‍ ജോസഫ് ചിഹ്നം അനുവദിച്ചോട്ടെ എന്നുമായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

ജോസഫ് ചിഹ്നം അനുവദിച്ചാല്‍ തന്നെ ആരെങ്കിലും എതിര്‍ത്താല്‍ നിയമപ്രശ്‌നം ഉണ്ടാകുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമോപദേശം തേടി മാത്രം മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം ഇന്ന് പാലായില്‍ പ്രചാരണം തുടങ്ങിയ ജോസ് ടോം ജോസ് കെ മാണിക്കൊപ്പം ആദ്യം പോയത് പാലാ ബിഷപ്പിനെ കാണാനാണ്. പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ട് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്‌തെന്ന്  ജോസ് ടോം വ്യക്തമാക്കി.രണ്ടിലയില്ലെങ്കിലും മാണിയെ ചിഹ്നമാക്കി മത്സരിയ്ക്കുന്ന തന്നെ പാലായിലെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോസ് സ്ഥാനാര്‍ത്ഥി.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week