31.1 C
Kottayam
Thursday, May 2, 2024

ഡല്‍ഹി നിയസഭാ മന്ദിരത്തില്‍ തുരങ്കം കണ്ടെത്തി; നീളുന്നത് ചെങ്കോട്ട വരെ

Must read

ന്യൂഡൽഹി: ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. സഭാമന്ദിരത്തെയും ചെങ്കോട്ടയെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തുരങ്കമെന്ന് ഡൽഹി നിയമസഭാ സ്പീക്കർ രാം നിവാസ് ഗോയൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമാണ് ഈ പാത പ്രയോജനപ്പെടുത്തിയിരുന്നതെന്നാണ് വിവരം

1993-ൽ ഞാൻ എം.എൽ.എ. ആയപ്പോൾ ഇങ്ങനൊരു തുരങ്കമുണ്ടെന്നും അത് ചെങ്കോട്ട വരെ നീളുന്നതാണെന്നും കേട്ടിരുന്നു. അതിന്റെ ചരിത്രത്തെ കുറിച്ച് ഞാൻ അന്വേഷിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ വ്യക്തത ലഭിച്ചിരുന്നില്ല- ഗോയൽ പറഞ്ഞു. എന്നാൽ ഇപ്പോൾ തുരങ്കമുഖം എവിടാണെന്ന് കണ്ടെത്താൻ സാധിച്ചു. പക്ഷെ ഞങ്ങൾ കൂടുതൽ കുഴിച്ചുനോക്കാൻ ഉദ്ദേശിക്കുന്നില്ല. കാരണം മെട്രോ പദ്ധതികളുടെയും ഓവുചാൽ നിർമാണങ്ങളുടെയും ഭാഗമായി തുരങ്കത്തിന്റെ എല്ലാ വഴികളും നശിപ്പിക്കപ്പെട്ടിരിക്കുകയാണ്- ഗോയൽ കൂട്ടിച്ചേർത്തു.

ഡൽഹി നിയമസഭാ മന്ദിരത്തിന്റെ ചരിത്രത്തെ കുറിച്ചും ഗോയൽ സംസാരിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം 1912-ലാണ് കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റുന്നത്. ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി ആയാണ് ഈ മന്ദിരം ഉപയോഗിച്ചിരുന്നത്. തുടർന്ന് 1926-ൽ ഈ മന്ദിരം കോടതിയാക്കി മാറ്റി. സ്വാതന്ത്ര്യസമര സേനാനികളെ ഈ കോടതിയിലേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ ഈ തുരങ്കം ഉപയോഗിച്ചിരുന്നതായും ഗോയൽ പറഞ്ഞു.

ഇവിടെ കഴുമരമുള്ള മുറിയെ കുറിച്ച് നമുക്കെല്ലാം അറിവുണ്ട്. പക്ഷെ അത് ഇതുവരെ തുറന്നിട്ടില്ല. എന്നാൽ ഇത് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമാണ്. ഞാൻ ആ മുറി തുറന്നുപരിശോധിക്കാൻ തീരുമാനിച്ചു. ആ മുറി സ്വാതന്ത്ര്യസമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സ്മൃതികുടീരമാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുകയാണ്- ഗോയൽ കൂട്ടിച്ചേർത്തു

ഡൽഹി നിയമസഭാ മന്ദിരത്തിന് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി നിർണായകബന്ധമുണ്ട്. ഈ പശ്ചാത്തലത്തിൽ കഴുമരമുള്ള മുറി അടുത്ത സ്വാതന്ത്ര്യദിനം മുതൽ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തേക്കുമെന്നും ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഗോയൽ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week