പണം കീറി എറിയുന്ന വീഡിയോയ്ക്ക് പിന്നിലെ വിശദാംശങ്ങള്‍ പുറത്ത്

കൊല്ലം: കടം നല്‍കിയ പണം തിരികെ കിട്ടാന്‍ കാലതാമസം നേരിട്ടെന്നാരോപിച്ച് പണം കീറിയെറിഞ്ഞ ബേക്കറിയുടമയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഉമയനല്ലൂരില്‍ ബേക്കറി നടത്തുന്ന നിവാസ് എന്നയാളാണ് കടം വാങ്ങിയ പണം കത്യ സമയത്ത് തിരികെ നല്‍കിയില്ല എന്ന് പറഞ്ഞ് നോട്ട് കീറിക്കളഞ്ഞത്. മാത്രമല്ല ഇയാളും ഭാര്യയും ചേര്‍ന്ന് നോട്ട് കീറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇയാള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.

പ്രവാസിയായ ഒരാള്‍ നിവാസിന്റെ കൈയ്യില്‍ നിന്നു കുറച്ചുനാള്‍ മുമ്പ് 2400 രൂപ കടം വാങ്ങിയിരുന്നു. സാമ്പത്തിക പരാദീനത മൂലം പണം കൃത്യസമയത്ത് നല്‍കാന്‍ അയാള്‍ക്കായില്ല. ഇയാള്‍ കഴിഞ്ഞ മാസം ഗള്‍ഫില്‍ ജോലി കിട്ടി പോയിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തി നവാസ് ബഹളം വയ്ക്കുകയും പണം എത്രയും പെട്ടെന്ന് തരണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്രവാസിയുടെ ഭാര്യ രണ്ട് ദിവസം മുന്‍പ് പണവുമായി ഇയാളുടെ വീട്ടില്‍ എത്തി. എന്നാല്‍ നിവാസ് ഇവരോട് മോശമായി തരംതാഴ്ത്തി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു. പിന്നീട് പണം വാങ്ങുന്നത് തന്റെ ഭാര്യയുടെ സഹായത്താല്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി.പ്രവാസിയുടെ ഭാര്യയുടെ പക്കല്‍ നിന്നും പണം വാങ്ങുകയും മൂന്ന് വട്ടം കീറി ചൂരുട്ടിക്കൂട്ടി മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. പണം വലിച്ചു കീറുന്നത് കണ്ട് പ്രവാസിയുടെ ഭാര്യ ഏറെ വിഷമത്തോടെ നോക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മാത്രമല്ല ദൃശ്യങ്ങള്‍ പ്രവാസിയ്ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഇവിടെയാണ് ഇയാള്‍ക്ക് പിഴച്ചത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ഇയാള്‍ക്കു നേരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

ഒടുവില്‍ പണി പാളിയെന്ന് മനസ്സിലായപ്പോള്‍ ഇയാള്‍ ന്യായീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തി. താന്‍ കീറിക്കളഞ്ഞത് കുട്ടികള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന പേപ്പര്‍ നോട്ടുകളാണെന്ന് പറഞ്ഞ ഇയാള്‍ കീറിയ ഏതാനും പേപ്പര്‍ നോട്ടുകളും കാണിച്ചു. എന്നാല്‍ ആദ്യ വീഡിയോയില്‍ കീറി ചുരുട്ടിയെറിഞ്ഞ നോട്ടുകള്‍ക്ക് വീഡിയോയില്‍ ഒരു ചുളുക്കവുമില്ലയെന്നാണ് ആളുകള്‍ പറയുന്നത്. കീറിക്കളഞ്ഞ നോട്ടുകള്‍ ഇസ്തിരിട്ട് വടിയാക്കി ആണോ ചേട്ടാ തെളിവിനായി കൊണ്ടു വന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. തന്നോട് വൈരാഗ്യമുള്ള ഒരാളാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും ഇയാള്‍ ന്യായീകരണ വീഡിയോയില്‍ പറയുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും ഏല്‍ക്കുന്നില്ലെന്നു കണ്ട ഇയാള്‍ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News