ന്യൂഡൽഹി: ഫ്രാൻസിൽ നടന്ന 2026-ലെ ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിൽ നടന്ന സൗഹൃദ സംഭാഷണവും അതിനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളും ആഘോഷമാക്കുകയാണ് നെറ്റിസൺസ്. അവരുടെ കൂടിക്കാഴ്ചയ്ക്കിടെ സമീപത്തുണ്ടായിരുന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ പുഞ്ചിരിയാണ് ഇപ്പോൾ സമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്.
മോദിയും മെലോണിയും തമ്മിലുള്ള ആശയവിനിമയം കണ്ടുനിൽക്കുന്ന ജയ്ശങ്കറിന്റെ മുഖത്തെ ഭാവങ്ങളാണ് ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന വീഡിയോയിലുള്ളത്. മോദിയും മെലോണിയും പരസ്പരം കാണുന്നതും കൈകൊടുക്കുന്നതും ഹ്രസ്വനേരത്തേക്ക് സംസാരിക്കുന്നതുമാണ് വീഡിയോയിൽ കാണാനാവുക. സന്തോഷത്തോടെ സംസാരിക്കുന്ന ഇരു നേതാക്കൾക്കും അരികിലായി നിൽക്കുന്ന ജയ്ശങ്കറിന്റെ ഭാവം പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പിന്നാലെ, അതിന്റെ ക്ലിപ്പുകളും സ്‌ക്രീൻഷോട്ടുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എന്തായിരിക്കും ആ സമയത്ത് ജയ്ശങ്കറിന്റെ മനസിൽ ഉണ്ടായിരുന്നത് എന്നതിന്റെ ഊഹാപോഹങ്ങളാണ് എല്ലാവരും മീമുകളായും കമന്റുകളായുമൊക്കെ പങ്കുവെക്കുന്നത്. ‘ഇന്റർനെറ്റിലെ ഇന്നത്തെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. മെലോണി മോദിജിയുമായി കൈകൊടുത്തയുടനെ, ജയശങ്കറിന്റെ ആ ചിരി.. എല്ലാം പറയാതെ പറയുന്നുണ്ട്.’ ഒരു ഉപയോക്താവ് എഴുതി.
‘ജയ്ശങ്കർ സർ, അങ്ങയുടെ പുഞ്ചിരിക്ക് പിന്നിലെ കാരണം അറിയാൻ രാജ്യം മുഴുവൻ ആഗ്രഹിക്കുന്നു… ദയവായി അത് ഞങ്ങളോടുംകൂടി പറയൂ.’ മറ്റൊരാൾ എഴുതി. ‘എനിക്ക് ‘ഈ ഇക്വേഷൻ’ ഇഷ്ടപ്പെടുന്നു… വിദേശകാര്യ മന്ത്രി ജയ്ശങ്കറും അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് തോന്നുന്നു.’ എന്നാണ് മറ്റൊരു കമന്റ്. സ്‌കൂൾ കാലഘട്ടത്തോടാണ് മറ്റൊരാൾ ഈ നിമിഷത്തെ ഉപമിച്ചത്. ‘തന്റെ സുഹൃത്ത് അവന്റെ ക്രഷിനോട് (crush) സംസാരിക്കുമ്പോൾ, അത് കണ്ട് സന്തോഷിക്കുന്ന സ്‌കൂൾ സുഹൃത്തിനെപ്പോലെയുണ്ട്.’
വീഡിയോ കൂടുതൽ ആളുകൾ പങ്കുവെച്ചതോടെ, ജയ്ശങ്കറിന്റെ ചിരി എണ്ണമറ്റ ട്രോളുകൾക്കും മീമുകൾക്കുമാണ് വിഷയമായിരിക്കുന്നത്. ഇന്റർനെറ്റിൽ പൊതുവെ ‘Melody’ എന്നാണ് ഇരുനേതാക്കളും അറിയപ്പെടുന്നത്. പ്രശസ്തമായ ഈ ‘മെലോഡി’ നിമിഷം കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലുള്ളത് തന്നെയാണ് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന്റെ ഭാവവും വ്യക്തമാക്കുന്നത് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.

