ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തന ചിലവ് വർധിക്കുന്നത് കണക്കിലെടുത്ത് 2025 ഡിസംബർ 26 മുതലാണ് യാത്രാ നിരക്കുകൾ വർധിപ്പിക്കുന്നത്. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സേവനം ഉറപ്പാക്കിക്കൊണ്ട് റെയിൽവേയുടെ സാമ്പത്തിക ഭദ്രത നിലനിർത്താനാണ് ഈ നീക്കമെന്ന് അധികൃതർ അറിയിച്ചു.
215 കിലോമീറ്ററിലധികം ദൂരത്തിന് മുകളിലേക്ക് ഓർഡിനറി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് കിലോമീറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വർധനയുണ്ടാകും. മെയിൽ, എക്സ്പ്രസ് നോൺ-എസി ട്രെയിനുകളിൽ കിലോമീറ്ററിന് 2 പൈസ നിരക്ക് വർദ്ധിക്കും. എസി ക്ലാസ് യാത്രയുടെ നിരക്കിൽ എല്ലാ വിഭാഗങ്ങളിലും കിലോമീറ്ററിന് 2 പൈസ വർദ്ധനവുണ്ടാകും.
215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസ് യാത്രകൾക്ക് പഴയ നിരക്ക് തന്നെ തുടരും. സബർബൻ ട്രെയിൻ സർവീസുകൾക്കും പ്രതിമാസ ടിക്കറ്റുകൾക്കും നിരക്ക് വർധിപ്പിച്ചിട്ടില്ല. നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധികമായി 10 രൂപ മാത്രമേ നൽകേണ്ടി വരൂ. പുതുക്കിയ നിരക്ക് ഘടനയിലൂടെ ഈ സാമ്പത്തിക വർഷം ഏകദേശം 600 കോടി രൂപ വരുമാനമായി നേടാനാവുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.


