സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍,നാളെ മുതൽ രാത്രി കർഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ഡൌണ്‍. കൊവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു.

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഉണ്ടാകും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓണത്തിന് ശേഷം കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. വാര്‍ഡുകളിലെ ട്രപ്പിള്‍ ലോക്ഡൗണ്‍ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ ക‍ര്‍ശനമാക്കുക. ഇപ്പോള്‍ അത് എട്ടാണ്.

ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏ‍ര്‍പ്പെടുന്ന ജീവനക്കാരെയും ക‍‍‌ര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീ‍ര്‍ഘദൂര യാത്രക്കാ‍ര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയ‌ര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയെന്ന് പറഞ്ഞാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News