‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ,പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

>

കുന്നംകുളം : കൊട്ടാരസദൃശ്യമായ ബംഗ്ലാവ് കാണിച്ച് ‘തൃശൂരിലെ സുല്‍ത്താന്‍’ വശീകരിച്ചത് 35 ലധികം സ്ത്രീകളെ. പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴിയാണ് പ്രതിയായ യുവാവ് പെണ്‍കുട്ടികളേയും യുവതികളേയും വലയില്‍ വീഴ്ത്തുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മരത്തംകോട് കിടങ്ങൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായതോടെയാണ് കൂടുതല്‍ പീഡനകഥകള്‍ പുറത്തുവരുന്നത്. പ്രതിയുടെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. പട്ടാമ്പി നാഗലശേരി നെല്ലിക്കാതിരി കല്ലടേത്ത് വീട്ടില്‍ ലത്തീഫിനെയാണ് (39) കഴിഞ്ഞദിവസം പത്തനംതിട്ട കീഴ്‌വായ്പൂര് പൊലീസ് പിടികൂടിയത്. ഇയാളുമായി ബന്ധമുള്ള 35 ഓളം യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ചതോടെയാണ് കൂടുതല്‍പേര്‍ ചതിയില്‍ അകപ്പെട്ടിരിക്കാമെന്നു പൊലീസ് കരുതുന്നത്.

സുല്‍ത്താന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടിലുടെയാണ് പെണ്‍കുട്ടികളെ ഇയാള്‍ വശീകരിച്ചിരുന്നത്. ഇതിനായി വ്യാജ ഫോട്ടോയും കൊട്ടാരസമ്പന്നമായ വീടും പ്രദര്‍ശിപ്പിച്ചു. ഇയാള്‍ കസ്റ്റഡിയിലായതറിയാതെ പൊലീസിന്റെ കൈവശമുള്ള ഇയാളുടെ ഫോണിലേക്ക് യുവതികള്‍ ഇപ്പോഴും സന്ദേശമയയ്ക്കുന്നുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി മല്ലപ്പിള്ളി സ്വദേശിനിയാണ്.

ബൈക്കില്‍ കയറ്റിയാണ് പെണ്‍കുട്ടിയെ കിടങ്ങൂരിലെത്തിച്ചത്. യാത്രക്കിടെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് നശിപ്പിച്ചു. 19 വയസ്സുള്ള ഈ പെണ്‍കുട്ടിയുടെ തന്ത്രപരമായ ഇടപെടല്‍ വഴി വീട്ടുകാരും പൊലീസും സംഭവം അറിഞ്ഞതോടെയാണു ഇയാള്‍ പിടിയിലായത്. കിടങ്ങൂരില്‍ 3 മാസത്തിലധികമായി ഇയാള്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News