‘മാസ്‌ക് വെച്ചിട്ടും കാര്യമില്ല, വൈറസ് അതിനുള്ളിലൂടെയും കയറും’ ഈ മെസേജ് ലഭിച്ചവരുടെയും ഫോര്‍വേര്‍ഡ് ചെയ്തവരുടേയും ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസിനെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകരാജ്യങ്ങള്‍. സാമൂഹിക അകലത്തെ കുറിച്ചും മാസ്‌ക് ധരിക്കേണ്ട ആവശ്യകതയെ കുറിച്ചും അധികൃതര്‍ ഇടതടവില്ലാതെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലും ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഒരു കൂട്ടം അതിശക്തമായി തന്നെ നിലകൊള്ളുന്നുണ്ട്.

രോഗവ്യാപനം കുറയ്ക്കാനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിച്ച് മാത്രം ഇടപെടുകയെന്നത്. എന്നാല്‍ മാസ്‌ക് ധരിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. വൈറസിനെ തടയാന്‍ കഴിയില്ലെന്ന തരത്തിലുള്ള മെസേജുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.

‘പൊടിപടലങ്ങളുടെ ശരാശരി ഭാരം 3 മൈക്രോണ്‍ ആണ്. അതേസമയം കൊറോണ വൈറസിന്റെ ശരാശരി ഭാരം 0.3 മൈക്രോണും. കൊവിഡ് വൈറസിനെക്കാള്‍ വലിയ പൊടിപടലങ്ങളെ തടയാന്‍ കഴിയാത്ത മാസ്‌കുകള്‍ക്ക് എങ്ങനെയാണ് അതിലും താഴെ വലുപ്പമുള്ള കൊവിഡ് രോഗാണുക്കളില്‍ നിന്ന് സംരക്ഷണം നല്‍കാനാകുക’- ഇതാണ് ഫേസ്ബുക്കില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പോസ്റ്റ്.

ഇത് വിശ്വസിച്ച് മാസ്‌ക് ഉപേക്ഷിച്ച് പൊതുയിടങ്ങളില്‍ ഇറങ്ങുന്നര്‍ അറിഞ്ഞുകൊണ്ട് രോഗം വരുത്തിവയ്ക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ല്‍ വ്യാപിക്കാന്‍ തുടങ്ങിയിട്ട്. കൊറോണ വ്യാപനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ വിവിധ രാജ്യങ്ങള്‍ മാസ്‌ക് ധരിച്ച് മാത്രമെ പൊതുയിടങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പൊതുസ്ഥലങ്ങളില്‍ സര്‍ജിക്കല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാന്‍ സാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു. അത് മാത്രമല്ല ഏത് തരം മാസ്‌കുകള്‍ ധരിക്കുന്നതും രോഗവ്യാപന സാധ്യത 75-90 ശതമാനം വരെ നിയന്ത്രിക്കാന്‍ സാധിക്കും.

അതേസമയം കൊറോണ വൈറസിന്റെ വലിപ്പം കുറവായതിനാല്‍ അവ അത്ര അപകടകാരിയല്ലെന്നും മാസ്‌കില്ലെങ്കിലും പ്രശ്നങ്ങളൊന്നുമില്ലെന്ന ധാരണ തെറ്റാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ക്ക് രോഗമുണ്ടെങ്കിലും അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ് മാസ്‌ക് എന്ന സംവിധാനം പൊതുയിടങ്ങളില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങളില്‍ യാതൊരടിസ്ഥാനമില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News