ആന്ധ്രയിൽ നിന്ന് സിമെന്റ് ലോഡെന്ന വ്യാജേന കഞ്ചാവ് കടത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ

ആന്ധ്രയില്‍ നിന്നു സിമന്റ് ലോഡെന്ന വ്യാജേന 167 കിലോ കഞ്ചാവ് കടത്തിയ കേസില്‍ അഞ്ചു മാസത്തിനു ശേഷം മൂന്ന് പേര്‍ കൂടി എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഞ്ചാവ് പിടികൂടിയത് മലപ്പുറം വണ്ടൂരില്‍ നിന്നായിരുന്നു.

ആന്ധ്രയിലെ കടപ്പയില്‍ നിന്നു കേരളത്തിലേക്ക് സിമന്റ് ലോറിയില്‍ എത്തിച്ച കഞ്ചാവ് വയനാട്ടിലെ പെരിയയില്‍ പിക്ക് അപ്പ് വാഹനത്തിലേക്ക് മാറ്റിയ ശേഷം എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വണ്ടൂരില്‍ വെച്ച്‌ നാലുപേര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.

പാലക്കാട് കറുകപുത്തൂര്‍ സ്വദേശി ഹസ്സന്‍, എറണാകുളം എടയാര്‍ സ്വദേശി നവീന്‍.എം.ജെ, പെരുമ്ബാവൂര്‍ കണ്ടന്തറ സ്വദേശി, എന്നിവരെയാണ് ഇന്നലെ എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍ തന്‍സീലിനെ എറണാകുളത്ത് വെച്ചും മറ്റു രണ്ട് പേരെ കോഴിക്കോട് വെച്ചും പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

നേരത്തെ പിടിയിലായത് പിക്ക് അപ്പ് വാഹനത്തിലുണ്ടായിരുന്ന പാലക്കാട് തൃക്കടീരി ജാബിര്‍ , എറണാകുളം പാനായിക്കുളം സ്വദേശി മിഥുന്‍, എടയാര്‍ സ്വദേശി സുജിത്ത് , കഞ്ചാവ് കടത്തിക്കൊണ്ടു വന്ന സിമന്റ് ലോറിയിലെ ഡ്രൈവര്‍ പാലക്കാട് കറുകപുത്തൂര്‍ സ്വദേശി അലിമോന്‍ എന്നിവരായിരുന്നു.

ഒന്നാം പ്രതി ജാബിറിനോടൊപ്പം ആന്ധ്രയിലേക്ക് പോയി കഞ്ചാവ് കയറ്റി അയക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അഞ്ചും ആറും പ്രതികളായ എറണാകുളം പാനായിക്കുളം സ്വദേശി ശരത്ത് രവീന്ദ്രന്‍ , ആലപ്പുഴ ഏഴുപുന്ന സ്വദേശി വര്‍ഗ്ഗീസ് ഷിക്‌സണ്‍, എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.

ജാബിറിന്റെ ലോറിയുമായി ആന്ധ്രയിലേക്ക് പോയ പ്രതികള്‍ പോത്തുവണ്ടിയില്‍ കഞ്ചാവ് പലതവണ കേരളത്തിലേക്ക് കടത്തിയിരുന്നു. ലോക്ക് ഡൗണിന്റെ മറവില്‍ കഞ്ചാവ് സുരക്ഷിതമായി കേരളത്തിലെത്തിക്കാമെന്ന് മനസ്സിലാക്കിയ പ്രതികള്‍ പിന്നീട് കഞ്ചാവ് കച്ചവടം വിപുലീകരിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News