ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം’; പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ഇന്ത്യയിൽ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനവും വർധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യയിലേയ്ക്ക് യാത്രചെയ്യുന്നവർ തങ്ങളുടെ സുരക്ഷയെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പുതിയ ട്രാവല്‍ അഡൈ്വസറിയില്‍ പറയുന്നു.

കിഴക്കൻ ലഡാക്ക് മേഖല, ലേ തുടങ്ങിയ പ്രദേശങ്ങളൊഴികെ ജമ്മു കാശ്മീരിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്ത്യാ-പാക് അതിര്‍ത്തിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ ബലാത്സംഗക്കേസുകൾ അതിവേ​ഗം വർധിക്കുന്നതായി റിപ്പോര്‍ട്ടുണ്ടെന്നും നിർദേശത്തില്‍ പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് പ്രദേശങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ പെരുകുതായും വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിൽ കൃത്യമായ മുന്നറിയിപ്പ് കൂടാതെയുള്ള ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.

അമേരിക്കന്‍ പൗരന്മാര്‍ക്ക് മഹാരാഷ്ട്രയുടെ കിഴക്ക് മുതല്‍ തെലങ്കാനയുടെ വടക്ക് വരെയുള്ള ഉള്‍പ്രദേശങ്ങളിലേക്കുള്ള അവശ്യസേവനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഈ പ്രദേശങ്ങളിലേക്ക് യാത്രചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, പാകിസ്താനിലേക്ക് യാത്ര ചെയ്യുന്നവർ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു. തീവ്രവാദവും വര്‍ഗീയതയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News