24.4 C
Kottayam
Sunday, May 19, 2024

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Must read

അബുദാബി: യുഎഇയിലെ അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെ‌മീലിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. ജോലി കഴിഞ്ഞ് ഇദ്ദേഹം റൂമിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. 

നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്.

നാലു മാസങ്ങൾക്ക് മുമ്പ് അവധിയിൽ നാട്ടിൽ പോയ പ്രവാസി മലയാളി കെട്ടിടത്തിൽ നിന്ന് വീണു നിര്യാതനായി. കോഴിക്കോട് രാമനാട്ടുകരക്കടുത്ത്‌ പുതുക്കോട്‌ സ്വദേശി ശബ്ന മൻസിലിൽ സഹീർ (44) ആണ് കണ്ണൂരിൽ വെച്ച്‌ ജോലിക്കിടെ ശനിയാഴ്ച മരിച്ചത്. 

ജനുവരിയിൽ നാട്ടിൽ പോയി മെയ്‌ ഒന്നിന്‌ തിരികെ വരാനിരിക്കെ സ്പോൺസർ ഒരു മാസം കൂടി അവധി നീട്ടി നൽകിയിരുന്നു. ഇതിനിടയിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏറെ ദുഃഖത്തിലാഴ്ത്തിയുള്ള സഹീറിന്റെ അകാല വേർപ്പാട്. അവധിക്കാലത്ത് ഇടക്കെല്ലാം പെയിന്റിങ് ജോലിക്ക് പോയിരുന്നു. ജോലിക്കിടെ ഒരു കെട്ടിടത്തിൽ നിന്ന് കാൽ തെന്നി വീണ് ഗുരുതരാവസ്ഥയിലായ സഹീറിനെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. 

19 വർഷമായി സൗദിയിൽ പ്രവാസം നയിച്ചിരുന്ന ഇദ്ദേഹം യാംബു ടൗണിലുള്ള അബുല്ല നാസർ സ്പെയർ പാർട്സ് കടയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. നവോദയ യാംബു ഏരിയ കമ്മിറ്റിക്കു കീഴിലുള്ള ടൗൺ യൂനിറ്റിലെ പ്രവർത്തകനായിരുന്നു. പിതാവ് – കോരവീട്‌ പറമ്പിൽ മൊയ്തീൻ കോയ, മാതാവ് – ഫാത്തിമ, ഭാര്യ – ഫസീല, മക്കൾ – ലിയ ഫാത്തിമ (14), ലിബ ഫാത്തിമ (12), ലിസ ഫാത്തിമ (മൂന്ന്), സഹോദരങ്ങൾ – സാജിദ്‌ (ജിദ്ദ), സജ്ന, സബ്ന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week