KeralaNews

സർവേയില്‍ തോറ്റ മണിയാശാന്‍ ജയിച്ചത് 38000 വോട്ടിന്; സർവേകള്‍ യുഡിഎഫ് അനുകൂല കലാപരിപാടിയെന്ന് ഐസക്

പത്തനംതിട്ട : ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ വാർത്താ ചാനലുകള്‍ പുറത്തുവിടുന്ന സർവ്വേകളെ പരിഹസിച്ച് സിപിഎം നേതാവും പത്തനംതിട്ട മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സർവെ തോൽക്കുമെന്നു അസന്നിഗ്ധമായി പ്രവചിച്ച 31 സ്ഥാനാർത്ഥികളാണ് ജയിച്ചത്. മുപ്പതിനായിരം വോട്ടിനു മുകളിൽ ഭൂരിപക്ഷം ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിച്ച സാഹചര്യം ഉണ്ടായെന്നും തോമസ് ഐസക് കൂട്ടിച്ചേർക്കുന്നു.

ഈ സർവെയ്ക്കെല്ലാം ഒരേയൊരു ലക്ഷ്യമേയുള്ളൂ. എൽഡിഎഫിൽ നിന്ന് ബിജെപിയിലേയ്ക്ക് വോട്ടൊഴുകുന്നു എന്ന് സ്ഥാപിക്കുക. അങ്ങനെയൊരു ട്രെൻഡ് സംസ്ഥാനത്തുണ്ടെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കുക. അതിനാണ് ഈ സർക്കസെല്ലാം കാണിച്ചു കൂട്ടുന്നതെന്നും തോമസ് ഐസക് കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

തെരഞ്ഞെടുപ്പു സർവെ എന്ന പേരിൽ വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയപക്ഷമുള്ള മാധ്യമങ്ങൾ ശ്രമിക്കുന്നത് ലോകത്തെ ആദ്യത്തെ സംഭവമൊന്നുമല്ല. അത് പലപ്പോഴും തട്ടിക്കൂട്ടുമായിരിക്കും. ഡാറ്റാ മാനിപ്പുലേഷനും കടന്ന് നടത്താത്ത സർവെയുടെ പേരിലും ഇപ്പോൾ പ്രവചന മാമാങ്കങ്ങൾ അരങ്ങേറുകയാണ്. രാഷ്ട്രീയ പാർടികൾ വിലക്കെടുക്കുന്ന സ്ഥാപനങ്ങളും ആ പാർടികളുടെ മുഖപത്രവും ഔദ്വോഗിക ജിഹ്വയുമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങളും ചേർന്നാണ് സർവെ അഭ്യാസം. ജയപ്രതീതി സൃഷ്ടിച്ച് വോട്ടർമാരെ വരുതിയ്ക്കു വരുത്തുകയാണ് ലക്ഷ്യം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് തരംഗമായിരുന്നു. പക്ഷേ, ഏതു സർവെയിലാണ് അത് പ്രതിഫലിച്ചത്? ഇപ്പോൾ കൊട്ടിഘോഷിക്കുന്ന സർവെയിൽ എൽഡിഎഫിന് പ്രവചിച്ചത് 77 മുതൽ 82 വരെ സീറ്റുകളാണ്. യുഡിഎഫിന് 54-59 വരെ സീറ്റുകൾ. ബിജെപിയ്ക്ക് 3 വരെ സീറ്റുകൾ പ്രവചിച്ച് അവരെയും തൃപ്തിപ്പെടുത്തി.

സംസ്ഥാനത്തെ ട്രെൻഡ് സർവെ പ്രവചിച്ചില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, മണ്ഡലം തിരിച്ചുള്ള പ്രവചനം തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ തമാശയായിരുന്നു. ഉടുമ്പൻചോലയിൽ സഖാവ് എം എം മണി തോൽക്കുമെന്നായിരുന്നു സർവെ. മുപ്പത്തെണ്ണായിരത്തിലധികം വോട്ടിനാണ് സഖാവ് ജയിച്ചത്. ഈ മണ്ഡലത്തിൽ എന്തു സർവെ നടത്തിയിട്ടായിരുന്നു ഈ പ്രവചനം. അത്രയും ഉയർന്ന ഭൂരിപക്ഷത്തിന് ജയിക്കുന്ന സാഹചര്യം മനസിലാക്കാൻ കഴിയാത്ത സർവെ നടത്തിപ്പിന് എന്ത് ആധികാരികതയാണുള്ളത്? കാര്യം വ്യക്തമാണ്

സഖാവ് മണിയാശാൻ തോൽക്കണമെന്നായിരുന്നു മാനേജ്മെന്റ് താൽപര്യം. ആ താൽപര്യം ആ മാനേജ്മെന്റിന്റെ രാഷ്ട്രീയപക്ഷപാതത്തിൽ നിന്നുണ്ടാകുന്നതാണ്. അല്ലെങ്കിലെങ്ങനെ, അറുപതിനായിരവും അമ്പതിനായിരവും വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥികളുടെ മണ്ഡലത്തിൽ കടുത്ത മത്സരം എന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിച്ചത്?

ഒരു സർവെ തോൽക്കുമെന്നു അസന്നിഗ്ധമായി പ്രവചിച്ച 31 സ്ഥാനാർത്ഥികളാണ് ജയിച്ചത്. മുപ്പതിനായിരം വോട്ടിനു മുകളിൽ ഭൂരിപക്ഷം ഒരു സ്ഥാനാർത്ഥിയ്ക്ക്. ഇരുപതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം മൂന്നു സ്ഥാനാർത്ഥികൾക്ക്. പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം എട്ടു സ്ഥാനാർത്ഥികൾക്ക്. എല്ലാവരും എൽഡിഎഫ്. എന്താണിതിനർത്ഥം. മാധ്യമസ്ഥാപനത്തിന്റെ രാഷ്ട്രീയതാൽപര്യം സർവെയുടെ രൂപത്തിൽ ബഹുജനങ്ങളെ അടിച്ചേൽപ്പിക്കുകയായിരുന്നു. അതുകൊണ്ടു വല്ല കാര്യവുമുണ്ടായോ?ഇല്ലേയില്ല.

തിരഞ്ഞെടുപ്പു നടന്നിതു തൊട്ടുപിന്നാലെ ഇതേ ടീം പോസ്റ്റ് പോൾ സർവെയുമായി ഇറങ്ങി. ആദ്യത്തേതിനേക്കാൾ ബഹുതമാശയായിരുന്നു അപ്പോൾ. വോട്ടെടുപ്പുശേഷമുള്ള സർവെയെങ്കിലും വസ്തുതയുമായി അടുത്തു വരുമെന്നാണല്ലോ നാം പ്രതീക്ഷിക്കുക. പ്രീ-പോൾ സർവെയിൽ എൽഡിഎഫിന് പ്രീപോൾ സർവെയിൽ എൽഡിഎഫിന് പ്രവചിച്ച 77 മുതൽ 82 വരെ സീറ്റു പോസ്റ്റ് പോൾ സർവെയിൽ 68 മുതൽ 78 സീറ്റുവരെയായി കുറഞ്ഞു. പോസ്റ്റ് പോളിലും കിട്ടി ബിജെപിയ്ക്ക് 2 സീറ്റ്. ആലോചിച്ചു നോക്കൂ, സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ച, എൽഡിഎഫിന് 99 സീറ്റു ലഭിച്ച തെരഞ്ഞെടുപ്പിലായിരുന്നു ഈ പ്രവചനം. 24 ലക്ഷത്തോളം വോട്ടുകളാണ് യുഡിഎഫിനെക്കാൾ എൽഡിഎഫിന് അധികം ലഭിച്ചത്. ആ ജനവിധിയെ പ്രതിഫലിപ്പിക്കുന്നതിൽ അമ്പേ പരാജയമായിരുന്നു സർവെ.

നടത്തിയത് സർവെ ആയിരുന്നുവെങ്കിൽ, അതു നടത്തിയ ടീമിനെ അന്നേ ഒഴിവാക്കേണ്ടതാണ്. ഒരു നിലയ്ക്കും ഈ പണി ചെയ്യാൻ ഒരു യോഗ്യതയുമില്ലാത്തവരാണ് ഈ ടീം എന്ന് ആർക്കും മനസിലാകും. പക്ഷേ, അതേ ടീമിനെത്തന്നെ അതേ സ്ഥാപനം വീണ്ടും സർവെ ചുമതല ഏൽപ്പിച്ചത് എന്തുകൊണ്ടാവും?രണ്ടു സാധ്യതകളാണുള്ളത്. ഒന്ന്, സർവെയൊന്നും നടന്നിട്ടില്ല. രണ്ടുപേരും കൂടിയാലോചിച്ച് ഒരു തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. രണ്ടാമത്തെ സാധ്യത, സർവെ നടത്തിയവരുടെ സമ്മതത്തോടു കൂടി മാനേജ്മെന്റ് ഡാറ്റാ മാനിപ്പുലേഷൻ നടത്തി. ഈ രണ്ടു സാധ്യതയുമല്ലാതെ പ്രൊഫഷണലായി സെഫോളജിയെ സമീപിക്കുന്നവർക്ക് ഇങ്ങനെയൊരു അബദ്ധം പറ്റാൻ കഴിയില്ല.

ഈ സർവെയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ. എൽഡിഎഫിൽ നിന്ന് ബിജെപിയിലേയ്ക്ക് വോട്ടൊഴുകുന്നു എന്ന് സ്ഥാപിക്കുക. അങ്ങനെയൊരു ട്രെൻഡ് സംസ്ഥാനത്തുണ്ടെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കുക. അതിനാണ് ഈ സർക്കസെല്ലാം കാണിച്ചു കൂട്ടുന്നത്. സ. മണിയാശാൻ തോൽക്കുമെന്ന് പ്രവചിച്ച വീഡിയോ ക്ലിപ്പ് ഒന്നുകൂടി നോക്കുക. ബിഡിജെഎസ് എൽഡിഎഫിന്റെ വോട്ടുകൾ ചോർത്തുമെന്നാണ് അവതാരകർ പറഞ്ഞു വെച്ചത്. ഈ അഭ്യാസത്തിന്റെ ഡിറ്റോ കോപ്പിയാണ് പത്തനംതിട്ടയടക്കം പല മണ്ഡലങ്ങളിലും ഉണ്ടാക്കാൻ ശ്രമിക്കുന്നത്.രണ്ടാം സ്ഥാനത്തിന് എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം, എൽഡിഎഫിനെക്കാൾ ബിജെപി ഒരൽപ്പം മുന്നിൽ എന്നൊക്കെ സ്ഥാപിക്കാൻ വിയർത്തു പണിയെടുക്കുകയാണ് മാധ്യമങ്ങൾ. ഈ തന്ത്രം നേരത്തെ നാം കണ്ടിട്ടുണ്ട്. അരുവിക്കരയിൽ. അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി പയറ്റിയ അടവിന്റെ ആവത്തനമാണിത്.

മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്നേ, ഉമ്മൻചാണ്ടി ഒരു പ്രഖ്യാപനം നടത്തി. ബിജെപിയുടെ പേരു പറഞ്ഞ് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി യുഡിഎഫിനു പിന്നിൽ അണിനിരത്തുകയായിരുന്നു ലക്ഷ്യം. ഇതേ അടവ് 2016ലെ പൊതുതിരഞ്ഞെടുപ്പിലും യുഡിഎഫ് പയറ്റാൻ ശ്രമിച്ചിരുന്നു. സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേയ്ക്ക് വോട്ടുകൾ പ്രവഹിക്കുന്നു; യുഡിഎഫിനെ നേരിടാൻ പ്രാപ്തിയില്ലാത്ത മുന്നണിയായി എൽഡിഎഫ് മാറുന്നു എന്നൊക്കെയായിരുന്നു ഒരു പത്രത്തിന്റെ അന്നത്തെ സ്ഥിരം എക്സ്ക്ലൂസീവ്. ആ തന്ത്രമൊക്കെ സോഷ്യൽ മീഡിയയിൽ വ്യാപകമായി തുറന്നു കാണിക്കപ്പെട്ടിരുന്നു. ആ പഴയ വീഞ്ഞാണ് പുതിയ കുപ്പിയിൽ ഇപ്പോൾ വിൽപനയ്ക്കു വെച്ചിരിക്കുന്നത്.

ഇത്തരം സർവെകളുടെ ലക്ഷ്യം പണ്ട് മനോരമ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2011ൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന സമയം. തെരഞ്ഞെടുപ്പു ദിവസത്തിന് തൊട്ടുതലേന്ന് മനോരമ ഒരു വിശകലനം പ്രസിദ്ധീകരിച്ചു. എല്ലാ ജില്ലകളിലെയും പൊതുരാഷ്ട്രീയാന്തരീക്ഷത്തിന്റെ അവലോകനം എന്ന തരത്തിലായിരുന്നു വാർത്തയെഴുത്തിന്റെ രീതി.ആ റിപ്പോർട്ടിൽ കോഴിക്കോട് ജില്ലയെക്കുറിച്ച് എഴുതിയതിൽ താഴെ പറയുംപ്രകാരം ഒരു വാചകമുണ്ട്. “തുടക്കത്തിൽ പിന്നിലായതിന്റെ കേടു തീർത്ത് അഭിപ്രായ സർവെയിലും ഇന്റലിജൻസ് റിപ്പോർട്ടിലും മുന്നിലെത്തിയത് യുഡിഎഫിനു ഗുണം ചെയ്തു”.

പിന്നിൽ നിൽക്കുന്ന യുഡിഎഫിനെ പത്രം എങ്ങനെയാണ് മുന്നിലെത്തിക്കുന്നത് എന്നു നോക്കൂ. യുഡിഎഫ് പിന്നിലാകുമ്പോൾ അതാ വരുന്നു, അഭിപ്രായ സർവെ. തൊട്ടുപിന്നാലെ ഇന്റലിജൻസ് റിപ്പോർട്ട്. രണ്ടും വന്നതോടെ യുഡിഎഫ് മുന്നിലായി എന്നാണ് പത്രം സ്ഥാപിക്കാൻ ശ്രമിച്ചത്.ഫലം വന്നപ്പോഴോ… ജില്ലയിലെ 13 സീറ്റിൽ 11ലും ജയിച്ചത് എൽഡിഎഫ്.

യഥാർത്ഥത്തിൽ കോഴിക്കോട് ജില്ലയിൽ അന്ന് എൽഡിഎഫ് തന്നെയായിരുന്നു മുന്നിൽ. അപ്പോൾപ്പിന്നെ എങ്ങനെ സർവെ ഫലം മറിച്ചായി? നാട്ടിലെ ജനത്തിന്റെ അഭിപ്രായമായിരുന്നില്ലല്ലോ സർവെ പ്രവചിച്ചത്. യുഡിഎഫ് പിന്നിലായി. അപ്പോൾ യുഡിഎഫിനെ മുന്നിലെത്തിക്കാൻ ഒരു സർവെ അവതരിച്ചു. സർവെ വന്നതോടെ പിന്നിലായിരുന്നവർ മുന്നിലെത്തിയെന്ന് പത്രം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. പക്ഷേ, റിസൾട്ടു വന്നപ്പോൾ പിന്നിലായിരുന്നവർ പിന്നിൽത്തന്നെയായിരുന്നു.

ക്രിസ്റ്റഫർ നോളനുപോലും സങ്കൽപ്പിക്കാൻ പറ്റാത്ത ടൈം ലൂപ്പ്.ഇതൊക്കെ ഡെസ്കിലിരുന്ന് കാട്ടിക്കൂട്ടുന്ന കലാപരിപാടികളാണ്. രാഷ്ട്രീയയാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ജനങ്ങൾ ഇതിനൊക്കെ അത്ര വിലയേ കൊടുത്തിട്ടുള്ളൂ. അത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അസന്നിഗ്ധമായി തെളിഞ്ഞതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button