പ്രോസിക്യൂഷന്‍ സത്യവാങ്മൂലം തിരിച്ചടി,റഹീമിന്റെ മോചനത്തിന് വിലങ്ങുതടിയായി അന്വേഷണസംഘത്തിന്റെ ഏഴു കണ്ടെത്തലുകള്‍;ആശങ്കയില്‍ കുടുംബം

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലമാണ് റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത്.  ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു. കൊലപാതകം സംബന്ധിച്ച കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങളും കോടതിയിൽ നിന്നുണ്ടായി.  

കേസിന്റെ തുടക്കത്തിൽ റഹീമിനെതിരെ ശേഖരിച്ച ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ തന്നെയാണ് ഇപ്പോഴും പ്രധാന തടസ്സം. കൊലപാതകം വ്യക്തമാക്കിയ കുറ്റസമ്മത മൊഴി, റഹീമിനെതിരെ കൂട്ടുപ്രതി നസീര്‍ നല്‍കിയ മൊഴി, അന്വേഷണ ഉദ്യോഗസ്ഥരുടെ സാക്ഷി മൊഴി, ഫോറന്‍സിക് പരിശോധന, മെഡിക്കല്‍ റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ കോടതിയിലെത്തി.

മനപ്പൂര്‍വ്വം കൊലപാതകം നടത്തിയിട്ടില്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നും മരിച്ച ബാലനുമായി മുന്‍വൈരാഗ്യം ഇല്ലെന്നും റഹീം ബോധിപ്പിച്ചു. അംഗപരിമിതിയുളള ബാലന്‍ തുടരെ മുഖത്തേയ്ക്ക് തുപ്പിയപ്പോള്‍ സ്വാഭാവികമായി കൈകൊണ്ടു തടയുക മാത്രമാണ് ചെയ്തതെന്നു റഹീം ഇന്നും കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളിൽ കോടതി പരിശോധനയ്ക്ക് തീരുമാനിച്ചു. 

പ്രൈവറ്റ് റൈറ്റ് പ്രകാരം ദിയാധനം സ്വീകരിച്ച് കുടുംബം മാപ്പ് കൊടുത്ത്, വധശിക്ഷ റദ്ദാക്കിയെങ്കിലും മോചനം യാഥാർത്ഥ്യമാകാൻ പബ്ലിക് റൈറ്റ് പ്രകാരം കൂടി വിടുതൽ കിട്ടണം. ഇനി പരിഗണിക്കുമ്പോൾ പബ്‌ളിക് റൈറ്റ് പ്രകാരം കൂടുതല്‍ കാലം തടവു ശിക്ഷ വിധിക്കുകയോ മോചന ഉത്തരവ് പുറപ്പെടുവിയ്ക്കുകയോ ചെയ്യാനാണ് സാധ്യത. റഹീം സ്ഥിരം കുറ്റവാളിയല്ലെന്നതും മറ്റു കേസുകളില്‍ പ്രതിയുമല്ലെ്നതും തുണയായേക്കും. 18 വര്‍ഷമായി തുടരുന്ന തടവ് പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷയായി പരിഗണിച്ച് മോചന ഉത്തരവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

2006 നവംബര്‍ 28-ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക്, കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുല്‍ റഹീം ഹൗസ് ഡ്രൈവ് വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

2006 ഡിസംബര്‍ 24-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം ജി.എം.സി വാനില്‍ റിയാദ് ശിഫയിലെ വീട്ടില്‍ നിന്ന് പോകവെ അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. ഭക്ഷണവും വെള്ളവും നല്‍കാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

കേസിലെ മറ്റൊരു പ്രതിയായ നസീര്‍ പത്ത് വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി നാട്ടിലേക്കു മുങ്ങി. റഹീം വധശിക്ഷ കാത്ത് ജയിലിലുമായി. വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

ആദ്യം റഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദിയ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ തയ്യാറായത്. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്‍ റിയാലായിരുന്നു.

റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദിയ ധനം നല്‍കിയാല്‍ അബ്ദുല്‍ റഹീമിനു ജയില്‍ മോചനം നല്‍കാന്‍ സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്‍ദേശ പ്രകാരം 2021-ല്‍ നാട്ടില്‍ ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നില്‍നിന്നുള്ളവര്‍ പണം സംഭാവന ചെയ്തു.

ദിയ നല്‍കി മാപ്പ് നല്‍കാനുള്ള സൗദി കുടുംബത്തിന്റെ തീരുമാനം ഇന്ത്യന്‍ എംബസി നാട്ടിലെ അബ്ദുറഹീമിന്റെ കുടുംബത്തെ അറിയിച്ചു. അതുപ്രകാരം ട്രസ്റ്റ് കമ്മിറ്റി വഴി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങള്‍ റിയാദ് നിയമസഹായസമിതി ആരംഭിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്‍ച്ച് പത്തിന് ആരംഭിച്ചത്. ദിയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News