CrimeNews

പതിമൂന്നുകാരിയെ പ്രകൃത ശിക്ഷ വിധിക്ക് വിധേയമാക്കി; 35 പേര്‍ക്കെതിരെ കേസ്

അഹ്‌മദാബാദ്: പ്രണയബന്ധത്തിന്റെ പേരില്‍ പതിമൂന്നുകാരിയെ പ്രകൃത ശിക്ഷ വിധിക്ക് വിധേയമാക്കിയ കേസില്‍ 22 പേര്‍ അറസ്റ്റില്‍. ഗുജറാത്തിലെ പഥാനിലാണ് സംഭവം. ഗ്രാമത്തിലെ പുരുഷന്‍മാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ തല മുണ്ഡനം ചെയ്യുകയും മുഖത്ത് കരിതേക്കുകയും വഴിയിലൂടെ നടത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെ ചൊല്ലിയായിരുന്നു പ്രാകൃത ശിക്ഷാരീതി.

നവംബര്‍ 10നാണ് കേസിന് ആസ്പദമായ സംഭവമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ തന്നെ സമുദായത്തില്‍പ്പെട്ട 35 പുരുഷന്‍മാര്‍ ചേര്‍ന്ന് വഴിയില്‍ തടയുകയും കൈകള്‍ കൂടിക്കെട്ടിയ ശേഷം തല മൊട്ടയടിക്കുകയും ചൂടുള്ള പാത്രം തലയില്‍ വെക്കുകയുമായിരുന്നു. കൂടാതെ മുഖത്ത് കരി തേക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഗ്രാമത്തിലൂടെ നടത്തിച്ചു. 13കാരിയുടെ പിതാവും കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പെണ്‍കുട്ടി സഹായത്തിനായി കരയുന്നതും ഇതോടെ പുരുഷന്‍മാര്‍ അവളുടെ ചുറ്റുംകൂടി പരിഹസിക്കുന്നതും വിഡിയോയില്‍ കാണാം. തുടര്‍ന്ന്, വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ അന്നുതന്നെ പിതാവും ബന്ധുക്കളും ചേര്‍ന്ന് മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചു നല്‍കിയതായും പറയുന്നു.

ക്രൂരകൃത്യത്തിന്റെ വിഡിയോ വൈറലായതോടെ ജില്ല ശിശു സംരക്ഷണ ഓഫീസറും പൊലീസ് സൂപ്രണ്ടും ഗ്രാമത്തിലെത്തി. സ്ഥലത്ത് പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കുകയും ചെയ്തു. ‘കേസില്‍ ഇതുവരെ 22 പ്രതികളെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്’ -പഥാന്‍ പോലീസ് സൂപ്രണ്ട് അക്ഷയ് രാജ് മഖ്‌വാന പറഞ്ഞു.

പെണ്‍കുട്ടിയെ പോലീസെത്തി വീട്ടുകാരില്‍ നിന്ന് മോചിപ്പിച്ചു. 13കാരിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോഗ്യപരിശോധന നടത്തിയതായും ജില്ല ശിശു സംരക്ഷണ ഓഫീസര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കൗണ്‍സലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

ഗ്രാമത്തിലെ ഒരു യുവാവുമായി പെണ്‍കുട്ടിക്ക് പ്രണയമുണ്ടായിരുന്നു. ദീപാവലിക്ക് രണ്ടുദിവസത്തിന് ശേഷം പെണ്‍കുട്ടി യുവാവുമായി ഒളിച്ചോടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെയും യുവാവിനെയും ഗ്രാമവാസികള്‍ സമീപത്തെ ബസ് സ്റ്റാന്‍ഡില്‍നിന്ന് പിടികൂടി നിര്‍ബന്ധപൂര്‍വം ഗ്രാമത്തില്‍ തിരിച്ചെത്തിച്ചു. പെണ്‍കുട്ടിയുടേതിന് സമാനമായി യുവാവിനെയും പ്രാകൃത ശിക്ഷക്ക് വിധേയമാക്കിയതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button