‘സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടിട്ടില്ല, അനുമതി വൈകുന്നത് സ്വാധീനത്തിന് വഴങ്ങി’; മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി.

‘സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയിൽ. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അനുമതി ലഭിക്കഗുമെന്ന സൂചനയായിരുന്നു ആദ്യം ലഭിച്ചിരുന്നത്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സർക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയിൽ പറഞ്ഞു. 

‘കേരളത്തിന് അർദ്ധ അതിവേഗ റെയിൽ വേണം. അതിന് പുതിയ ട്രാക്ക് വേണം. അതിനിനി സിൽവർ ലൈനെന്നോ കെ റെയിൽ എന്നോ അതല്ല മറ്റെന്തെങ്കിലും പേരിട്ടാലും പ്രശ്നമില്ല. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനം ഒരു അർദ്ധ അതിവേഗ റെയിൽ പദ്ധതി കേന്ദ്രത്തിന് മുന്നിലേക്ക് വെച്ചു. കേന്ദ്രം പദ്ധതിക്കുള്ള പണി ഏറ്റെടുക്കുകയാണെങ്കിൽ സന്തോഷമാണ്. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിൻ വേണമെന്ന് മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്കെതിരായ സമരത്തിൽ ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിച്ചുവെന്നതിനാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്’. ഈ കേസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും പിണറായി വിശദീകരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News