പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും തിരച്ചിൽ അനിശ്ചിതത്വത്തിൽ; കളക്ടറെ കാണാൻ അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടകത്തിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറിഡ്രൈവർ അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിലായതിനെ തുടർന്ന് ഷിരൂരിലെത്തി കളക്ടറെ ആശങ്ക അറിയിക്കാൻ കുടുംബം.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറഞ്ഞിട്ടും അർജുനായുള്ള തിരച്ചിൽ നടക്കുന്നില്ലെന്ന് അർജുന്റെ കുടുംബം ആരോപിച്ചു. ചൊവ്വാഴ്ച കളക്ടറെ കാണാനാണ് കുടുംബത്തിന്റെ ശ്രമം. പുഴയിൽ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ തിരച്ചിൽ തുടങ്ങിയില്ലെങ്കിൽ കുടുബാംഗങ്ങൾ ഒന്നിച്ച് ഷിരൂരിൽ എത്തി പ്രതിഷേധിക്കുമെന്നും അർജുൻ്റെ കുടുംബം വ്യക്തമാക്കി.

ഷിരൂരിൽ തിരച്ചിൽ നടക്കുന്നില്ലെന്നും പുഴയിൽ തിരച്ചിലിനായി എത്തിയ ഈശ്വർ മാൽപ്പയെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചുവെന്നും കഴിഞ്ഞ ദിവസം കുടുംബം ആരോപണമുന്നയിച്ചു.

അര്‍ജുനുള്‍പ്പെടെയുളളവര്‍ക്കായുളള തെരച്ചില്‍ മനപൂര്‍വം വൈകിപ്പിക്കുന്നു എന്ന് സംശയമുണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. പരസ്പര ബന്ധമില്ലാത്ത വിവരങ്ങളാണ് ഷിരൂരില്‍ നിന്നും പുറത്ത് വരുന്നത്.

ജില്ലാ ഭരണകൂടത്തിന് തുടര്‍ച്ചയായി വിഴ്ച സംഭവിക്കുന്നുവെന്ന് ജിതിന്‍ പറഞ്ഞു.ജില്ലാ ഭരണകൂടം വെള്ളം കുറയുന്നത് കാത്തിരിക്കുകയാണെന്നും മറ്റ് പ്ലാനുകള്‍ ഇല്ലെന്നും അര്‍ജുന്റെ കുടുംബം ആരോപിച്ചു. അവലോകന യോഗം ഉണ്ടെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി പറയുമ്പോള്‍ അങ്ങനെ ഒരു യോഗം ഇല്ലെന്ന് കളക്ടര്‍ പറയുന്നു. എ കെ എം അഷ്‌റഫ് എം എല്‍ എ വെള്ളിയാഴ്ച അറിയിച്ചത് അടിയൊഴുക്ക് 4.5 നോട്‌സ് എന്നാണ്. എന്നാല്‍ ജില്ലാ കളക്ടര്‍ വിപരീതമായ കണക്കാണ് പറയുന്നുവെന്ന് ജിതിന്‍ പറഞ്ഞു.

4 നോട്‌സ് ആയാല്‍ തിരച്ചില്‍ നടത്താം എന്ന് ജില്ലാകളക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു. കാലാവസ്ഥ ഏറ്റവും അനുകൂലമെന്നാണ് ഈശ്വര്‍ മാല്‍പെ അറിയിച്ചതന്ന് അര്‍ജുന്റെ കുടുംബം പറയുന്നു. രണ്ട് ദിവസത്തിന് ശേഷം തിരച്ചില്‍ പുനരാരംഭിക്കുമെന്ന് ആയിരുന്നു വെള്ളിയാഴ്‌ച്ച കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചത്.

അതിനിടെ ഷിരൂരില്‍ തിരച്ചില്‍ ചൊവ്വാഴ്‌ച്ച പുനരാരംഭിച്ചേക്കുമെന്നാണ് വിവരം. തെരച്ചിലിന് പ്രാദേശിക മുങ്ങല്‍ വിദഗ്ധര്‍ക്കൊപ്പം നാവികസേനയുടെ ഒരു സംഘത്തെ കൂടി എത്തിക്കാനാണ് നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News