InternationalNews

കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു;ഗാസയിൽ വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക,പിന്തുണച്ച് മക്രോണ്‍

ടെൽഅവീവ്: 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ട് വനിതകൾ ഇസ്രയേലിൽ തിരിച്ചെത്തി. 

രണ്ടര ആഴ്ച പിന്നിടുന്ന വ്യോമാക്രമണങ്ങളിൽ ഗാസ തകർന്നടിഞ്ഞിരിക്കുകയാണ്. ഇന്ധനം കടത്തിവിടില്ലെന്ന്
പിടിവാശി തുടരുന്ന ഇസ്രയേൽ ഗാസയെ കൂട്ടമരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സന്നദ്ധസംഘടനകൾ പറയുന്നു. അതിനിടെ, ഇസ്രയേലിനോട് വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. എല്ലാ ബന്ദികളെയും മോചിപ്പിക്കുംവരെ വെടിനിർത്തലിനെപ്പറ്റി ചർച്ചപോലും ഇല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇന്നലെ വ്യോമാക്രമണത്തിൽ മൂന്നു ഹമാസ് കമ്മാണ്ടർമാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. 

ഇസ്രായേലിന് പിന്തുണ അറിയിക്കാനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ടെൽ അവീവിൽ എത്തി. യുദ്ധ സാഹചര്യം ചർച്ച ചെയ്യാൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വ്യാഴാഴ്ച അമേരിക്കയിലെത്തും. ലെബനോനിൽ ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേൽ ഇന്നലെയും വ്യോമാക്രമണം നടത്തി. ഇറാഖിലും സിറിയയിലും
അമേരിക്കയുടെ സൈനിക താവളങ്ങൾക്കു നേരെ ഇറാൻ അനുകൂല സംഘങ്ങൾ ആക്രമണം നടത്തിയതായി വൈറ്റ് ഹൌസ് അറിയിച്ചു. 

ഹമാസ് ഇന്നലെ മോചിപ്പിച്ച രണ്ടു വനിതകൾ സുരക്ഷിതരായി ഇസ്രയേലിൽ എത്തി. ഇസ്രയേലികളായ വനിതകളെ മാനുഷിക പരിഗണന നൽകി വിട്ടയച്ചു എന്നാണു ഹമാസ് പറയുന്നത്. 18 ദിവസമായി ഹമാസിന്റെ തടവിലുള്ള  ഇരുന്നൂറിലേറെ ബന്ദികളുടെ അവസ്ഥ എന്തെന്ന് വ്യക്തമല്ല. ബന്ദികളുടെ സുരക്ഷയെ കരുതി കരയുദ്ധം വേണ്ടെന്ന് വെക്കില്ലെന്ന് ഇസ്രയേൽ ഊർജ മന്ത്രി കാട്സ് വ്യക്തമാക്കി.

വെസ്റ്റ് ബാങ്കിൽ പലസ്തീൻ സംഘത്തിന്റെ ആക്രമണത്തിൽ ഇസ്രയേൽ സൈനികന് ഗുരുതരമായി പരിക്കേറ്റു. പലസ്തീൻ അതോറിറ്റിയുടെ ഭാഗിക നിയന്ത്രണത്തിൽ ഉള്ള വെസ്റ്റ് ബാങ്കിൽ ഇന്നലെയും ഇസ്രയേൽ സൈന്യം നിരവധി കേന്ദ്രങ്ങളിൽ തെരച്ചിൽ നടത്തി പലസ്തീനികളെ പിടികൂടി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button