തെലുങ്കാന ഏറ്റുമുട്ടല്‍ കൊലപാതകം:സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഹൈദരാബാദ് :തെലുങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ക്രൂരബാലാത്സംഗത്തിനിരയാക്കിയശേഷം ചുട്ടുകരിച്ചുകൊന്ന കേസിലെ പ്രതികളെ, ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക.

രചകൊണ്ട പൊലീസ് കമ്മീഷണര്‍ മഹേഷ് എം ഭഗവതായിരിക്കും പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുക. ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലിരിക്കവേയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയായ ശേഷം ഈ സംഘം സര്‍ക്കാരിനും കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് തെലങ്കാന സര്‍ക്കാര്‍ അറിയിക്കുന്നത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

കേസില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍,തെലങ്കാന ഹൈക്കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. വിവിധ സംഘടനകളിലെ ഒന്‍പത് പേരാണ് ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികള്‍ സുപ്രീം കോടതിയും ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം.പ്രതികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിയ്ക്കുന്ന കാര്യത്തില്‍ ഇന്നു തീരുാമനമുണ്ടാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News